സൗദിയുടെ കഴിഞ്ഞ വർഷത്തെ യഥാർത്ഥ വരവ്-ചെലവ് കണക്കുകൾ പുറത്ത്
277 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി

സൗദിയുടെ കഴിഞ്ഞ വർഷത്തെ യഥാർത്ഥ വരവ്-ചെലവ് കണക്കുകൾ ധനമന്ത്രാലയം പുറത്തുവിട്ടു. കഴിഞ്ഞ വർഷം രാജ്യത്തിന്റെ ആകെ വരുമാനം 1.11 ട്രില്യൺ റിയാലായിരുന്നു. എന്നാൽ, വികസന പ്രവർത്തനങ്ങൾക്കും മറ്റുമായി 1.38 ട്രില്യൺ റിയാലാണ് രാജ്യം ചെലവഴിച്ചത്. ഇതോടെ 2025ൽ സൗദിക്ക് 277 ബില്യൺ റിയാലിന്റെ ബജറ്റ് കമ്മി രേഖപ്പെടുത്തി. മുൻകൂട്ടി നിശ്ചയിച്ചിരുന്ന കണക്കുകളേക്കാൾ ഉയർന്ന വരുമാനവും ചെലവുമാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. 1.09 ട്രില്യൺ റിയാൽ വരുമാനവും 1.33 ട്രില്യൺ റിയാൽ ചെലവുമാണ് മന്ത്രാലയം നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വർഷാവസാനത്തോടെ ചെലവ് 1% വർധിച്ച് 1.38 ട്രില്യൺ റിയാലിലെത്തുകയായിരുന്നു. 2025ന്റെ അവസാന പാദത്തിൽ മാത്രം 94.8 ബില്യൺ റിയാലിന്റെ കമ്മിയാണ് രേഖപ്പെടുത്തിയത്.
വരുമാന സ്രോതസുകൾ പരിശോധിക്കുമ്പോൾ എണ്ണയിൽ നിന്നുള്ള വരുമാനം 606.5 ബില്യൺ റിയാലും എണ്ണയിതര വരുമാനം 505.3 ബില്യൺ റിയാലുമാണ്. അതേസമയം, സൗദിയുടെ പൊതു കടത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 അവസാനത്തിൽ 1.21 ട്രില്യൺ റിയാലായിരുന്ന പൊതു കടം, 2025 അവസാനത്തോടെ 25 ശതമാനം വർധിച്ച് 1.51 ട്രില്യൺ റിയാലിലെത്തി. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായുള്ള വൻകിട പദ്ധതികൾ തുടരുന്ന പശ്ചാത്തലത്തിലാണ് ചെലവും കടവും വർധിക്കുന്നത്.
Adjust Story Font
16

