സൗദിയിൽ വിദേശികളുടെ കുതിപ്പ്; നിലവിൽ കഴിയുന്നത് ഒന്നരക്കോടി പ്രവാസികൾ
തൊഴിൽ സുരക്ഷ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് 15% ൽ നിന്ന് 73% ആയി

റിയാദ്: അറുപത് രാജ്യങ്ങളിൽ നിന്നുള്ള ഒന്നരക്കോടി പ്രവാസികൾ സൗദിയിൽ കഴിയുന്നതായി യുഎന്നിൽ അവതരിപ്പിച്ച കണക്കുകൾ. തൊഴിൽ മേഖലയിൽ അവകാശ സംരക്ഷണത്തിനായുള്ള പരിഷ്കാരങ്ങൾ തുടരുകയാണെന്നും സൗദി അറേബ്യ വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ യോഗത്തിലാണ് വിശദീകരണം.
സൗദി മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റ് ഡോ.ഹാല അൽ തുവൈജിരിയാണ് യുഎൻ മനുഷ്യാവകാശ കൗൺസിലിൽ വിവരങ്ങളും പരിഷ്കാരങ്ങളും ധരിപ്പിച്ചത്. അവകാശങ്ങൾ ഉറപ്പുനൽകുന്ന സംയോജിത നിയമ നീതിന്യായ ചട്ടക്കൂടിന് കീഴിലാണ് വിദേശികൾ താമസിക്കുന്നതും ജോലി ചെയ്യുന്നതും. വിഷൻ 2030 പ്രകാരം നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ നേട്ടങ്ങൾ തൊഴിൽ മേഖലയിലും നടപ്പാക്കുകയാണ്.
തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നത് 15% ൽ നിന്ന് 73% ആയതായും അവർ പറഞ്ഞു. ജോലി സംബന്ധമായ മരണങ്ങളിൽ 70% കുറവുണ്ടായതായും അവർ ചൂണ്ടിക്കാട്ടി. തൊഴൽ മേഖലയിലെ പരിഷ്കാരങ്ങൾ തുടരുമെന്നും അവർ അറിയിച്ചു. തൊഴിലില്ലായ്മ നിരക്ക് 2016-ലെ 12.3% ത്തിൽ നിന്ന് 2025-ൽ ഏകദേശം 7% ആയി കുറഞ്ഞുവെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം 34% കവിഞ്ഞിട്ടുണ്ട്. 2017 മുതൽ 108% ത്തിലധികം വളർച്ചയാണ് ഇക്കാര്യത്തിലുണ്ടായത്.
Adjust Story Font
16

