നിയമലംഘനം: മക്കയിൽ 1300ലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി
'മക്ക കറക്ട്‌സ്' കാമ്പയിനിലാണ് മുനിസിപ്പാലിറ്റിയുടെ നടപടി

മക്ക: മക്കയിൽ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 1313 സ്ഥാപനങ്ങൾ അടച്ചുപൂട്ടി മുനിസിപ്പാലിറ്റി. മക്ക കറക്ട്‌സ് എന്ന വിപുലമായ കാമ്പയിനിലാണ് നടപടി. നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിൽ 6046 ഫീൽഡ് പരിശോധനകളാണ് മുനിസിപ്പാലിറ്റി പൂർത്തിയാക്കിയത്. ചട്ടവിരുദ്ധമായി പ്രവർത്തിച്ച 783 വർക്ക്‌ഷോപ്പുകളും , 530 വെയർഹൗസുകളുമാണ് മുനിസിപ്പാലിറ്റി പൂട്ടിച്ചത്. കൂടാതെ കാമ്പയിനിൽ നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാനായി 1,544 റെസ്റ്റോറന്റുകൾ, 1,411 പലചരക്ക് കടകൾ, 1,203 ഫുഡ് ട്രക്കുകൾ എന്നിവിടങ്ങളിലും പരിശോധന പൂർത്തിയാക്കി. ഇതിൽ 232 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മക്കയിലെ ജീവിതനിലവാരം ഉയർത്താനുള്ള തുടർച്ചയായ പദ്ധതികളുടെ ഭാഗമാണ് മക്ക കറക്ട്‌സ് പരിശോധനകളെന്നും കാമ്പയിൻ എല്ലാ പ്രദേശങ്ങളിലും മാർക്കറ്റുകളിലും തീവ്രമായി തുടരുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Adjust Story Font
16

