ദുബൈക്ക് '360 സർവീസ് പോളിസി'; കൂടുതൽ സേവനങ്ങൾ ഡിജിറ്റലാകും
ഓഫീസിലെത്തി കാത്തരിക്കാതെ വിരൽതുമ്പിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്

ദുബൈ കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റൽവത്കരിക്കുന്നു. ഇതിനായി '360 സർവീസ് പോളിസി' എന്ന പേരിൽ പുതിയ ഡിജിറ്റൽ നയം പ്രഖ്യാപിച്ചു. ദുബൈയിലെ എല്ലാ സർക്കാർ വകുപ്പുകളിലും ഇത് നടപ്പാക്കും.
സർക്കാർ ഓഫിസുകളിലെത്തുന്നവരുടെ എണ്ണം കുറക്കാനും ഡിജിറ്റൽ ഇടപാടുകളുടെ എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ '360 സർവീസ് പോളിസി' പ്രഖ്യാപിച്ചത്. നയത്തിന് ദുബൈ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.
നയം നടപ്പാകുന്നതോടെ വർഷം ഉപഭോക്താക്കളുടെ 90 ലക്ഷം ഓഫിസ് സന്ദർശനങ്ങൾ ഒഴിവാകുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ലക്ഷം ജോലി സമയം ലാഭിക്കാനും കഴിയും. പുതിയ നയത്തിലൂടെ അടുത്ത അഞ്ച് വർഷം കൊണ്ട് 100 കോടി ദിർഹം ലാഭിക്കുമെന്നാണ് കണക്കു കൂട്ടൽ. ഉപഭോക്താക്കളുടെ നേരിട്ടുള്ള സാന്നിധ്യമില്ലാതെ 90 ശതമാനം സേവനങ്ങൾ, 100 ശതമാനം ഓട്ടോമാറ്റിക് സേവനങ്ങൾ, 90 ശതമാനം സംയോജിത സേവനങ്ങൾ എന്നിവ നടപ്പാക്കും.
ദുബൈയിലെ എല്ലാ ഓഫിസുകളും പൂർണമായി ഡിജിറ്റലാക്കിയതോടെ ദുബൈ അടുത്തിടെ ലോകത്തിലെ ആദ്യ പേപ്പർ രഹിത സർക്കാറായി പ്രഖ്യാപിച്ചിരുന്നു. ഓഫീസിലെത്തി കാത്തരിക്കാതെ വിരൽതുമ്പിൽ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
Adjust Story Font
16

