ദുബൈയിൽ താമസവിസ നടപടികളെ ട്രാഫിക് പിഴകളുമായി ബന്ധിപ്പിക്കുന്നു
തൽക്കാലം ട്രാഫിക് പിഴകൾ അടക്കാത്തതിന്റെ പേരിൽ വിസ പുതുക്കുന്ന നടപടികൾ തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു

ദുബൈ: ദുബൈയിൽ താമസവിസ നടപടികളെ ട്രാഫിക് പിഴകളുമായി ബന്ധിപ്പിക്കുന്നു. ഇനി മുതൽ വിസ പുതുക്കുന്ന നടപടി പൂർത്തിയാക്കാൻ ഗതാഗത പിഴകൾ അടച്ചുതീർക്കാൻ ആവശ്യപ്പെടും. എന്നാൽ, ട്രാഫിക് പിഴ മൂലം വിസ നടപടികൾ തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. ദുബൈ ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് ആൽമരിയാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോൾ ട്രാഫിക് പിഴകളെയും വിസാ നടപടികളെയും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്.
വിസ പുതുക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോൾ ഉദ്യോസ്ഥർ ട്രാഫിക് പിഴകൾ പൂർണമായോ, ഭാഗികമായോ അടച്ചുതീർക്കാൻ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെടുന്ന സന്ദേശം വിസ അപേക്ഷകർക്ക് ലഭിക്കും. എന്നാൽ, തൽക്കാലം ട്രാഫിക് പിഴകൾ അടക്കാത്തതിന്റെ പേരിൽ വിസ പുതുക്കുന്ന നടപടികൾ തടസപ്പെടില്ലെന്ന് അധികൃതർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലായതിനാൽ ജി.ഡി.ആർ.എഫ്.എയുടെ എല്ലാ കേന്ദ്രങ്ങളിലും ട്രാഫിക് പിഴ ഓർമപ്പെടുത്തുന്ന സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 2014ൽ ഇത്തരത്തിൽ വിസ നടപടികളെ ട്രാഫിക് പിഴകളുമായി ബന്ധിപ്പിക്കുന്ന നടപടി പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

