Quantcast

അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ

സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും

MediaOne Logo

Web Desk

  • Published:

    28 Dec 2021 2:53 PM GMT

അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ യു.എ.ഇയിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ
X

യു.എ.ഇയിലെ പൊതുസ്ഥലങ്ങളിൽ അനുവാദമില്ലാതെ ആരുടെയെങ്കിലും ചിത്രമെടുത്താൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴ. സൈബർ നിയമ ഭേദഗതിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്. നിയമഭേദഗതി ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ വരും. വിവിധ സൈബർ കുറ്റങ്ങൾക്ക് ഒന്നര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെയാണ് പിഴയിട്ടിരിക്കുന്നത്. ബാങ്കുകളുടെയും മാധ്യമങ്ങളുടെയും ആരോഗ്യ മേഖലയിലെയും ശാസ്ത്ര മേഖലയിലെും വിവരങ്ങൾ നശിപ്പിക്കുന്നതും കനത്ത ശിക്ഷക്കിടയാക്കും.

ഡിജിറ്റൽ യുഗത്തിൽ പൗരൻമാരുടെ അവകാശ സംരക്ഷണവും ഇൻറർനെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയലും ലക്ഷ്യമിട്ടാണ് നിയമം ഭേദഗതി ചെയ്തത്. സൈബർ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്. ഓൺലൈൻ, സാങ്കേതിക വിദ്യ എന്നിവ ദുരുപയോഗം ചെയ്ത് വ്യാജ വാർത്തകളും അപവാദപ്രചാരണങ്ങളും നടത്തുന്നതും സൈബർ നിയമപരിധിയിൽ വരും. കുറ്റ കൃത്യത്തിന് ഉപയോഗിച്ച ഉപകരണങ്ങളും സോഫ്റ്റ്‌വെയറും കണ്ടുകെട്ടാനുള്ള അധികാരം കോടതിക്കുണ്ടായിരിക്കും. സർക്കാർ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകൾ മനപൂർവം നശിപ്പിച്ചാൽ അഞ്ച് ലക്ഷം ദിർഹം മുതൽ 30 ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരും. രാജ്യത്തിന് പുറത്തുനിന്നാണ് ചെയ്യുന്നതെങ്കിലും നടപടികളുണ്ടാകും.

മറ്റുള്ളവരുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്ന രീതിയിൽ അവരുടെ അനുവാദമില്ലാതെ ചിത്രമെടുക്കുന്നത് ഗുരുതര കുറ്റമാണ്. നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാർക്ക് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങളിൽ ഫോട്ടോ എടുത്താലും കുടുങ്ങും. ഒരാളെ രഹസ്യമായി പിന്തുടരുന്നതിന് അയളുടെ വീഡിയോ റെക്കോഡ് ചെയ്യുന്നതും കുറ്റകരമാണ്. സെൽഫി എടുക്കുന്നതിനോ ഫോട്ടോ എടുക്കുന്നതിനോ തടസമില്ലെന്നും എന്നാൽ, അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുമ്പോഴാണ് നിയമലംഘനമാകുന്നതെന്നും നിയമ വിദഗ്ദർ പറയുന്നു.

Taking a picture of someone in a public place in the UAE without permission is punishable by a fine of up to five lakh dirhams

TAGS :

Next Story