ആഗോള സർക്കാർ ഉച്ചകോടിക്ക് നാളെ തുടക്കം; 'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' പ്രമേയം
ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ് കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ ഗർഗാവി ആദ്യ സെഷനിൽ സംസാരിക്കും.

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ സർക്കാർ സംഗമങ്ങളിലൊന്നായ ആഗോള സർക്കാർ ഉച്ചകോടിക്ക് തിങ്കളാഴ്ച ദുബൈയിൽ തുടക്കമാകും. 'ഭാവി സർക്കാരിനെ രൂപപ്പെടുത്തുക' എന്ന പ്രമേയത്തിലാണ് പരിപാടി നടക്കുന്നത്. ദുബൈ മദീനത്ത് ജുമൈറയിൽ നടക്കുന്ന പരിപാടി 15ന് സമാപിക്കും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് പ്ലീനറി ഹാളിലാണ് പരിപാടി തുടങ്ങുന്നത്. ഉച്ചകോടിയുടെ ചെയർമാനും കാബിനറ്റ് കാര്യ മന്ത്രിയുമായ മുഹമ്മദ് അൽ ഗർഗാവി ആദ്യ സെഷനിൽ സംസാരിക്കും. ആദ്യ ദിനം ലോക സാമ്പത്തിക ഫോറം സ്ഥാപകൻ ക്ലോസ് ഷ്വാബ്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ ഡയറക്ടർ എൻഗോസി ഐവീല, ജോർജിയ പ്രധാനമന്ത്രി ഇറക്ലി ഗരീബഷ്വിലി, റുവാണ്ട പ്രധാനമന്ത്രി എഡ്വേഡ് എൻഗിറന്‍റെ, ഈജിപ്ത് പരിസ്ഥിതി മന്ത്രി ഡോ. യാസ്മിൻ ഫുവാദ്, ആർ.ടി.എ എക്സിക്യൂട്ടീവ് ബോർഡ് ഡയറക്ടർ മത്താർ അൽതായർ, യു.എ.ഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ സെയ്ഫ് ആൽ നഹ്യാൻ തുടങ്ങിയവർ സംവദിക്കും.
വരും ദിനങ്ങളിലായി ട്വിറ്റർ സി.ഇ.ഒ ഇലോൺ മസ്ക്, ഇംഗ്ലീഷ് നടൻ ഇദ്രിസ് എൽബ, ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. തുർക്കി പ്രസിഡന്‍റ് റജബ് ത്വയിബ് ഉർദുഖാനും പട്ടികയിലുണ്ടെങ്കിലും ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം എത്തുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
20 രാജ്യങ്ങളിലെ പ്രസിഡന്‍റുമാരും 250 മന്ത്രിമാരും 10,000 സർക്കാർ ഉന്നതോദ്യോഗസ്ഥരും സെലിബ്രിറ്റികളുമാണ് പങ്കെടുക്കുക. 200 സെഷനുകളിലായി 300 പ്രഭാഷകർ സംസാരിക്കും. 80 പ്രാദേശിക, അന്താരാഷ്ട്ര സർക്കാർ സംഘടനകളും പങ്കെടുക്കും. സർക്കാർ മേഖലയിലെ അഞ്ച് അവാർഡുകളും ഉച്ചകോടിയിൽ പ്രഖ്യാപിക്കും. കാലാവസ്ഥാ വ്യതിയാനം, ഭാവി തൊഴിൽ സാധ്യതകൾ, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും പ്രധാന ചർച്ചാ വിഷയം.
Adjust Story Font
16

