ദുബൈ യൂനിവേഴ്സിറ്റികളിലെ പകുതി സീറ്റ് വിദേശ വിദ്യാർഥികൾക്ക്; സമഗ്രവിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

ദുബൈ: ദുബൈയിലെ സർവകലാശാല സീറ്റുകളിൽ പകുതിയും പ്രവാസികളടക്കം വിദേശികൾക്ക് നീക്കി വെക്കാൻ തീരുമാനം. ദുബൈ കിരീടാകാവശി ശൈഖ് ഹംദാന്റെ അധ്യക്ഷതയിൽ ചേർന്ന ദുബൈ എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനമെടുത്തത്. ഇതടക്കം വിദ്യാഭ്യാസ രംഗത്തെ സമഗ്രപദ്ധതികൾക്ക് കൗൺസിൽ അംഗീകാരം നൽകി.
2033 ഓടെ ദുബൈയിലെ യൂനിവേഴ്‌സിറ്റിയിലെ പകുതി സീറ്റുകളിലും പ്രവാസികളടക്കം വിദേശവിദ്യാർഥികൾക്ക് മാറ്റാനാണ് ദുബൈ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.), ദുബൈ ഡിപാർട്ട്‌മെൻറ് ഓഫ് ഇകണോമി ആൻഡ് ടൂറിസം എന്നിവയായിരിക്കും ഇതിനായുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുക. ഇതിനായി പുതിയ സറ്റുഡന്റ് വിസകളും അന്താരാഷ്ട്ര സ്‌കോളർഷിപ്പുകളും അനുവദിക്കും. ആഭ്യന്തര ഉത്പാദനത്തിൽ വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള സംഭാവന 560 കോടി ദിർഹമാക്കും. ലോകത്തെ ഏറ്റവും മികച്ച വിദ്യാർഥികളുടെ ലക്ഷ്യസ്ഥാനമായി ദുബൈയെ മാറ്റുകയാണ് ഉദ്ദേശ്യമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു.
നിലവിൽ അന്താരാഷ്ട്ര യൂനിവേഴ്‌സിറ്റികളുടെ 37 ബ്രാഞ്ചുകൾ ദുബൈയിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ നയം നടപ്പാക്കുന്നതോടെട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 70 ആക്കി ഉയർത്താനാകുമെന്നും കൗൺസിൽ വിലയിരുത്തി.
Adjust Story Font
16

