പറക്കാൻ റെഡി, അബൂദബിയിൽ എയർടാക്സി സ്റ്റേഷൻ ഒരുങ്ങുന്നു
അടുത്ത വർഷം മുതൽ എയർടാക്സികൾ പറന്നു തുടങ്ങും

ദുബൈ: പറക്കും ടാക്സികൾക്കായുള്ള പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ച് അബൂദബി. നഗരത്തിലെ മൂന്നിടങ്ങളിൽ ടാക്സികൾക്കു വേണ്ട വെട്രിപോർട്ടുകൾ നിർമിക്കും. ദുബൈയിലും വെട്രിപോർട്ടുകളുടെ നിർമാണം നടന്നുവരികയാണ്. അല്‍ ബതീന്‍, യാസ് ഐലന്‍ഡ്, ഖലീഫ പോര്‍ട്ട് എന്നിവിടങ്ങളിലാണ് വെട്രിപോർട്ടുകൾ നിർമിക്കുന്നത്. അടുത്ത വർഷം മുതൽ എയർടാക്സികൾ പറന്നു തുടങ്ങും. റൺവേയുടെ ആവശ്യമില്ലാതെ കുത്തനെ പറക്കാനും ഇറങ്ങാനും കഴിയുന്ന ആകാശവാഹനമാണ് എയർടാക്സി.
എ.ഐ ഡ്രോണ്‍ സാങ്കേതികവിദ്യയിലും ഓട്ടോണമസ് ഏരിയല്‍ ലോജിസ്റ്റിക്‌സിലും വൈദഗ്ധ്യം നേടിയ അബൂദബി ആസ്ഥാനമായ എല്‍.ഒ.ഡി.ഡി കമ്പനിയും സ്‌കൈപോര്‍ട്ട്‌സ് ഇന്‍ഫ്രാസ്ട്രക്ചറുമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദുബൈയിൽ നാലിടത്താണ് വെട്രിപോർട്ടുകളുടെ നിർമാണം നടന്നുവരുന്നത്. ആദ്യത്തെ സ്റ്റേഷൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ്. ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഡൗൺ ടൗൺ, ദുബൈ മറീന, പാം ജുമൈറ എന്നിവിടങ്ങളിലാണ് മറ്റു സ്റ്റേഷനുകൾ. പറക്കും ടാക്സി യാഥാർഥ്യമാക്കുന്നതിനായി യുഎസ് ആസ്ഥാനമായ ജോബി ഏവിയേഷൻ, സ്കൈ പോർട്സ് ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളുമായി ആർടിഎ കരാർ ഒപ്പുവച്ചിട്ടുണ്ട്.
Adjust Story Font
16