അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമെന്ന പദവി സ്വന്തമാക്കി യുഎഇ
18 രാജ്യങ്ങളിലെ 199 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്.

ദുബൈ: അറബ് മേഖലയിലെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനങ്ങളുടെ ആസ്ഥാനമെന്ന പദവി സ്വന്തമാക്കി യുഎഇ. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങിലാണ് ഗൾഫ് മേഖലയിലെ ഉന്നത ഗവേഷണത്തെ നയിക്കുന്നത് യു.എ.ഇയാണെന്ന വെളിപ്പെടുത്തൽ. 18 രാജ്യങ്ങളിലെ 199 സർവകലാശാലകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. ഖലീഫ യൂനിവേഴ്‌സിറ്റിയും ദുബൈയിലെ ബ്രിട്ടീഷ് യൂനിവേഴ്‌സിറ്റിയുമാണ് ഗവേഷണ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിച്ചതെന്ന് ആഗോള പഠന റിപ്പോർട്ട് വ്യക്തമാക്കി.
യുനൈറ്റഡ് അറബ് എമിറേറ്റ്സ് യൂനിവേഴ്സിറ്റിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന റാങ്കുള്ള സ്ഥാപനം. എന്നാൽ പോയ വർഷത്തേതിൽ നിന്ന് ഒരു റാങ്ക് ചുവടെയായി പട്ടികയിൽ ആറാം സ്ഥാനത്താണ് സർവകലാശാലയുടെ ഇടം. സൗദി അറേബ്യയിലെ കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി തുടർച്ചയായ നാലാം വർഷവും മേഖലയിലെ മികച്ച സർവകലാശാലയായി. ഖത്തർ യൂനിവേഴ്സിറ്റി രണ്ടാം സ്ഥാനവും സൗദിയിലെ കിംഗ് ഫഹദ് യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസ് മൂന്നാം സ്ഥാനവും നേടി. യു.എ.ഇയിലെ മൂന്ന് സർവകലാശാലകൾ അറബ് മേഖലയിലെ ആദ്യ പത്തിൽ ഇടം നേടിയപ്പോൾ 10 സർവകലാശാലകൾ ആദ്യ 50ൽ ഇടംപിടിച്ചിട്ടുണ്ട്.
ഖലീഫ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി 2022ലെ ഒമ്പതാം സ്ഥാനത്ത് നിന്ന് ഏഴാം റാങ്കിലേക്ക് മെച്ചപ്പെട്ടു. എന്നാൽ കഴിഞ്ഞ വർഷം എട്ടാം സ്ഥാനത്തായിരുന്ന ഷാർജയിലെ അമേരിക്കൻ യൂനിവേഴ്സിറ്റി ഏറ്റവും പുതിയ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. അന്താരാഷ്‌ട്ര തലത്തിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരുപോലെ ആകർഷകമായ ഉന്നത വിദ്യാഭ്യാസ ലക്ഷ്യസ്ഥാനമായി യു.എ.ഇ മാറിയതായി റിപ്പോർട്ട് തയ്യാറാക്കാൻ നേതൃത്വം വഹിച്ച ക്യു.എസ് സീനിയർ വൈസ് പ്രസിഡന്‍റ് പ്രതികരിച്ചു.
Adjust Story Font
16

