'പിഎം ശ്രീയിൽ നിന്ന് പിൻവാങ്ങണമെന്ന ആവശ്യം വിഡ്ഢിത്തം'; കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ
ബെഞ്ചും ഡെസ്‌കും ഇല്ലാതിരിക്കുമ്പോൾ ആദർശവിശുദ്ധിയുടെ പേരിൽ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണെന്നും തരൂർ പറഞ്ഞു

ദുബൈ: പിഎം ശ്രീയിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ. പദ്ധതിയിൽ നിന്ന് പിൻവാങ്ങണമെന്ന ആവശ്യം വിഡ്ഢിത്തമാണെന്ന് തരൂർ പറഞ്ഞു. കേരളം അമിത രാഷ്ട്രീയവത്കരണത്തിന്റെ മോശം ഉദാഹരണമാണ്. ചിഹ്നം നോക്കിയല്ല, പുതുതലമുറ ചിന്തിച്ച് വോട്ട് ചെയ്യണമെന്നും തരൂർ പറഞ്ഞു. 'റീ ഇമാജനിങ് കേരള' എന്ന വിഷയത്തിൽ കേരള ഡയലോഗ് ദുബൈയിൽ സംഘടിപ്പിച്ച ചർച്ചയിലാണ് തരൂരിന്റെ പരാമർശം.
നിഷ്പക്ഷമായ ഒരു പോസ്റ്റിന്റെ പേരിലാണ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചു എന്ന് പറഞ്ഞ് തന്നെ ആക്രമിച്ചത്. പ്രകീർത്തിക്കുന്ന ഒരു വാക്ക് പോലും അതിലില്ല. ഇതാണ് നാട്ടിലെ ഇപ്പോഴത്തെ അവസ്ഥ.
ഭരണകക്ഷിയുമായി തനിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരിക്കാം, പക്ഷെ അവർ ഒരു പദ്ധതിയുമായി മുന്നോട്ടുന്നാൽ ഞാൻ സഹകരിക്കും. അവർക്ക് ഭരിക്കാനുള്ള ജനവിധിയുണ്ട്. അവർ പറയുന്നത് അനുസരിച്ചാലേ പണം തരൂ എന്ന് പറഞ്ഞാൽ, ചർച്ച ചെയ്ത് എന്റെ ബോധ്യത്തിന് അനുസരിച്ചുള്ളത് നടപ്പാക്കും.
ഉദാഹരണത്തിന്. കേരളം തകർന്നുനിൽക്കുമ്പോൾ വന്ന പദ്ധതി വേണ്ടെന്ന് പറഞ്ഞത് ദൗർഭാഗ്യകരമാണ്. സർക്കാർ സ്‌കൂളുകൾ ചോർന്ന്, തകർന്നുവീഴാൻ നിൽക്കുകയാണ്. ബെഞ്ചും ഡെസ്‌കും ഇല്ലാതിരിക്കുമ്പോൾ ആദർശവിശുദ്ധിയുടെ പേരിൽ പണം വേണ്ടെന്ന് പറയുന്നത് മണ്ടത്തരമാണ്. നികുതിദായകന്റെ പണമാണത്.
സകലരംഗവും രാഷ്ട്രീയവത്കരണിച്ചതാണ് കേരളത്തിന്റെ പ്രശ്‌നം. നിക്ഷേപകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. നിക്ഷേപകരുടെ അവകാശം സംരക്ഷിക്കാനും, ഹർത്താലുകൾ തടാനും നിയമങ്ങളുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസ് തുടങ്ങാൻ കേരളത്തിൽ ശരാശരി 236 ദിവസം വേണം. സർക്കാർ നടപടിക്രമങ്ങളിലെ 75 ശതമാനവും എടുത്തു കളയേണ്ടതാണെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ സാധ്യതയെ കുറിച്ച ചോദ്യത്തിന് ഇതായിരുന്നു മറുപടി.
Adjust Story Font
16

