Quantcast

ദുരിതഭൂമികളിൽ കാരുണ്യമായി യു.എ.ഇ; 2021 മുതൽ ചെലവിട്ടത് 1300 കോടി ദിർഹം

97 രാജ്യങ്ങളിലെ 1,45,000 സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വർഷം ഒന്‍പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും നൽകുന്നതിന് രംഗത്തിറങ്ങിലതായി ശൈഖ് മുഹമ്മദ് പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 Aug 2022 6:59 AM IST

ദുരിതഭൂമികളിൽ കാരുണ്യമായി യു.എ.ഇ; 2021 മുതൽ ചെലവിട്ടത് 1300 കോടി ദിർഹം
X

യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ലോകമെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർക്ക് നന്ദി പറഞ്ഞ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ലോക ജീവകാരുണ്യദിനത്തോടനുബന്ധിച്ച ട്വീറ്റിലാണ് ദുരതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങുന്നവരെ ഓർമിച്ചത്.

97 രാജ്യങ്ങളിലെ 1,45,000 സന്നദ്ധപ്രവർത്തകർ കഴിഞ്ഞ വർഷം ഒന്‍പത് കോടിയിലധികം ഗുണഭോക്താക്കൾക്ക് ഭക്ഷണവും സഹായവും നൽകുന്നതിന് രംഗത്തിറങ്ങിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. മുഹമ്മദ് ബിൻ റാശിദ് ഗ്ലോബൽ ഇനിഷ്യേറ്റീവിന്‍റെ ഭാഗമായി 2021ൽ 110 കോടി ദിർഹം ചെലവഴിച്ചിട്ടുണ്ട്. ഫൗണ്ടേഷന്‍റെ വാർഷിക റിപ്പോർട്ടനുസരിച്ച്, കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഏറ്റവും കൂടുതൽ ഗുണഭോക്താക്കളിൽ എത്താൻ കഴിഞ്ഞ വർഷം സാധിച്ചു. ലോക ജീവകാരുണ്യ പ്രവർത്തന ദിനത്തിൽ ശൈഖ് സായിദ് ബിൻ സുൽത്താനെ സ്മരിക്കുന്നതായും ശൈഖ് മുഹമ്മദ് ട്വീറ്റിൽ കൂട്ടിച്ചേർത്തു.

ലോകത്താകാമാനം ദുരിതമനുഭവിക്കുന്ന ജീവിതങ്ങളിലേക്ക് കാരുണ്യത്തിന്‍റെ കരം നീട്ടാൻ യു.എ.ഇക്കായി. ഭക്ഷണവും വസ്ത്രവും മറ്റ് അടിസ്ഥാന വിഭവങ്ങളുമില്ലാതെ പ്രയാസപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരിലേക്ക് സാന്ത്വനമാകാൻ 2021 തുടക്കം മുതൽ കഴിഞ്ഞ 20 മാസങ്ങളിൽ മാത്രം യു.എ.ഇ ചെലവഴിച്ചത് 1300 കോടി ദിർഹമാണ് (ഏകദേശം 26,000കോടി രൂപ).

ലോക ജീവകാരുണ്യദിനമായ വെള്ളിയാഴ്ച വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഈ കണക്കുകൾ വെളിപ്പെടുത്തിയത്. യു.എ.ഇയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ രാഷ്ട്രം സ്ഥാപിതമായ തത്വങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകനായ ഡോ. അൻവർ ഗർഗാഷ് ട്വിറ്ററിൽ കുറിച്ചു.

TAGS :

Next Story