യു.എ.ഇ കോർപറേറ്റ് നികുതിയിലേക്ക്; നാളെ മുതൽ പ്രാബല്യത്തിൽ
മലയാളികളുടേതുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് കോർപറേറ്റ് നികുതി ബാധകമാണ്
യു.എ.ഇയിൽ പ്രഖ്യാപിച്ച ഒമ്പത് ശതമാനം കോർപറേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ. 3.75ലക്ഷം ദിർഹമിൽ കൂടുതൽ വാർഷിക ലാഭമുള്ള കമ്പനികളാണ്നികുതി അടക്കേണ്ടത്. മലയാളികളുടേതുൾപ്പെടെ നിരവധിസ്ഥാപനങ്ങൾക്ക് കോർപറേറ്റ് നികുതി ബാധകമാണ്.
യു.എ.ഇ ധനമന്ത്രാലയം പ്രഖ്യാപിച്ച കോർപറേറ്റ്നികുതിയുടെ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. 3.75ലക്ഷം ദിർഹമിൽ കുറവ്ലാഭമുള്ള കമ്പനികളെ നികുതി പരിധിയിൽ നിന്ന് ഒഴിവാക്കിയത് ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗുണം ചെയ്യും.
3.75 ലക്ഷം ദിർഹത്തിനു മുകളിൽ വരുന്ന അറ്റാദായത്തിന്‍റെ ഒമ്പത് ശതമാനമാണ് നികുതി നൽകേണ്ടത്. അതായത് അഞ്ച് ലക്ഷം ദിർഹം ലാഭമുള്ള സ്ഥാപനമാണെങ്കിൽ 1.25 ലക്ഷം ദിർഹത്തിന്റെ ഒമ്പത് ശതമാനംനികുതി അടക്കണം. ഫ്രീസോൺ കമ്പനികൾക്ക് നികുതി ബാധകമല്ലെങ്കിലും രജിസ്റ്റർ ചെയ്യണം. മലയാളി ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും പുതിയ നികുതിയെ സ്വീകരിക്കാൻ സജ്ജമായി.
പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കൽ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾ, സർക്കാർ സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, നിക്ഷേപ ഫണ്ടുകൾ, പൊതു ആനുകൂല്യങ്ങൾ ലഭിക്കുന്ന സ്ഥാപനങ്ങൾ എന്നിവക്കും ഇളവുണ്ട്. സർക്കാർ, അർധ സർക്കാർ അല്ലെങ്കിൽ സ്വകാര്യ മേഖലകളിലെ ജോലിയിൽ നിന്ന് ലഭിക്കുന്ന ശമ്പളത്തിനോ തൊഴിലിൽ നിന്നുള്ള മറ്റ് വ്യക്തിഗത വരുമാനത്തിനോ കോർപ്പറേറ്റ് നികുതി ബാധകമല്ല. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നോ സേവിംഗ്സ് പ്രോഗ്രാമുകളിൽ നിന്നോ ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും നികുതി പരിധിയിൽ ഉൾപ്പെടില്ല. വ്യക്തിഗത നിലയിൽ നടത്തുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപവും നികുതിക്ക് പുറത്താണ്.
പാപ്പർ നടപടി ആരംഭിച്ചതോ പ്രവർത്തനം നിർത്താൻ ഒരുങ്ങുന്നതോ ആയ കമ്പനികൾക്കും ഉപാധികളോടെ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗോളസാമ്പത്തിക രംഗത്ത് മത്സരക്ഷമതവർധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്പുതിയ നികുതി ഘടനയെന്ന് യു.എ.ഇ ധനമന്ത്രാലയം വ്യക്തമാക്കി
Adjust Story Font
16