'ശാശ്വത സമാധാനത്തിലേക്ക് വഴിതുറക്കും'; ഗസ്സ നിരായുധീകരണ കരാറിനെ പിന്തുണച്ച് യുഎഇ
മധ്യസ്ഥത വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി രാജ്യങ്ങളുടെ ഇടപെടലുകളെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു

ദുബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ചരിത്രപരമായ ഗസ്സ നിരായുധീകരണ കരാറിനെ സ്വാഗതം ചെയ്ത് യുഎഇ. മേഖലയിലെ സംഘർഷങ്ങൾക്ക് വിരാമമിടാനും ശാശ്വത സമാധാനത്തിലേക്ക് വഴിതുറക്കുന്നതിനുമുള്ള നിർണായക നീക്കമാണിതെന്ന് യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു. കരാര്‍ സാധ്യമാക്കുന്നതില്‍ പങ്കുവഹിച്ച ട്രംപിന്റെ നേതൃത്വത്തെ പ്രശംസിച്ചുകൊണ്ടാണ് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. കൂടാതെ, ചർച്ചർക്ക് മധ്യസ്ഥത വഹിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നിരന്തര ഇടപെടലുകളെയും മന്ത്രാലയം പ്രശംസിച്ചു.
ഘട്ടംഘട്ടമായുള്ള നിരായുധീകരണം കൂടാതെ ഇസ്രായേൽ സൈന്യത്തിന്റെ പൂർണമായ പിന്മാറ്റം, അന്താരാഷ്ട്ര സ്ഥിരത സേനയുടെയും പുതിയ ഫലസ്തീൻ പൊലീസ് സേനയുടെയും വിന്യാസം എന്നിവ അടങ്ങുന്നതാണ് ഈ കരാർ. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഗസ്സയിലെ സാധാരണക്കാരായ ജനങ്ങളുടെ ദുരിതങ്ങൾക്ക് അവസാനമാകുമെന്നും, മേഖലയുടെ പുനർനിർമാണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുങ്ങുമെന്നും മന്ത്രാലയം എടുത്തുകാട്ടി.
ഫലസ്തീൻ ജനതയിലേക്ക് അടിയന്തിരവും തടസ്സമില്ലാത്തതുമായ മാനുഷിക-ദുരിതാശ്വാസ സഹായങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം യുഎഇ ആവർത്തിച്ചു. മേഖലയിലെ എല്ലാ ജനങ്ങൾക്കും സുരക്ഷയും സുസ്ഥിരതയും ഉറപ്പുനൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തിൽ അധിഷ്ഠിതമായ ശാശ്വത രാഷ്ട്രീയ തീർപ്പാണ് സംഘർഷത്തിന് അന്തിമ പരിഹാരമെന്ന് യുഎഇ ആവർത്തിച്ച് വ്യക്തമാക്കി.
Adjust Story Font
16

