കര്‍ഷരുടെ പ്രതിഷേധം, സംഘര്‍ഷം; യോഗം റദ്ദാക്കി ഹരിയാന മുഖ്യമന്ത്രി
കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യോഗം
കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടര്‍ യോഗം റദ്ദാക്കി. കൈംല ഗ്രാമത്തിൽ നടക്കുന്ന കർഷകരുടെ സമ്മേളനത്തിൽ കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് സംസാരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ യോഗം.
നൂറു കണക്കിന് കർഷകർ ട്രാക്ടറിൽ കിസാൻ മഹാപഞ്ചായത്ത് നടത്താനിരുന്ന വേദിയിലേക്ക് എത്തി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി വീശി. തുടർന്ന് പ്രതിഷേധം സംഘർഷത്തിന് കാരണമായി.
മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിലെ കർണാലിനടുത്തുള്ള ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞിരുന്നു. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ കണ്ണീർ വാതക ഷെല്ലുകൾ, ജല പീരങ്കികൾ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകൾ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു.
അതേസമയം, വേദി തകർത്തതിൽ കർഷകർക്കോ കർഷക സംഘടനകൾ പങ്കില്ലെന്ന് കർഷകർ വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ മറ്റു ചിലരാണ് വേദി തകർത്തതെന്ന് കർഷക സംഘടനകൾ ആരോപിച്ചു.
Adjust Story Font
16