Quantcast

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എന്തു ചെയ്യണം?

അറിയാം ഉടനെ ചെയ്യേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളും

MediaOne Logo

Web Desk

  • Published:

    8 May 2021 6:46 AM GMT

വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ എന്തു ചെയ്യണം?
X

രണ്ടാം വരവില്‍ കൂടുതല്‍ ശക്തി പ്രാപിച്ചിരിക്കുകയാണ് കോവിഡ് മഹാമാരി. നിയന്ത്രണാതീതമായ രീതിയിലാണ് കോവിഡിന്‍റെ വ്യാപനം. കേരളം ഇന്നുമുതല്‍ ലോക്ക്ഡൌണിലാണ്. രാജ്യം തന്നെ വീണ്ടും ഒരു ലോക്ക്ഡൗണിലേക്ക് പോവാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ ഉടനെ ചെയ്യേണ്ടതെന്ത്? എന്തൊക്കെ സുരക്ഷാ ക്രമീകരണങ്ങളാണ് സ്വീകരിക്കേണ്ടത്?

കോവിഡ് പോസിറ്റീവ് ആയാല്‍ ഉടനെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള പ്രൈമറി ഹെല്‍ത്ത് സെന്‍ററിലോ ആരോഗ്യവകുപ്പ് അധികൃതരെയോ ആശാ വര്‍ക്കറെയോ വിവരം അറിയിക്കുക. ദിശയുടെ കോവിഡ് ഹെല്‍പ്പ് ലൈനായ 1056ല്‍ വിളിച്ചും വിവരം അറിയിക്കാനാവും. ദിശയുടെ വളണ്ടിയര്‍മാര്‍ രോഗവിവരം രോഗിയുടെ ഏറ്റവും അടുത്തുള്ള ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു കൊള്ളും.

രോഗലക്ഷണങ്ങള്‍ വച്ച്‌ കോവിഡ് രോഗികളെ കാറ്റഗറി എ, കാറ്റഗറി ബി, കാറ്റഗറി സി എന്നിങ്ങനെ മൂന്നായി തരം തിരിച്ചാണ് തുടര്‍ ചികിത്സകള്‍ തീരുമാനിക്കുക. രോഗിയുടെ ഏറ്റവും അടുത്തുള്ള മെഡിക്കല്‍ ഓഫീസറാണ് ലക്ഷണങ്ങള്‍ വച്ച്‌ രോഗി ഏതു കാറ്റഗറിയില്‍ പെടുന്ന ആളാണെന്ന് നിര്‍ണയിക്കുന്നത്. രോഗിയെ ഹോം ക്വാറന്‍റൈനില്‍ പ്രവേശിപ്പിച്ചാല്‍ മതിയോ, അതോ കോവിഡ് ആശുപത്രിയിലേക്ക് മാറ്റണോ എന്നൊക്കെ തീരുമാനിക്കുന്നതും മെഡിക്കല്‍ ഓഫീസറാണ്. രോഗിയ്ക്ക് ശക്തമായ ശ്വാസതടസ്സം, ഓക്സിജന്‍ ലെവല്‍ തീരെ കുറഞ്ഞ അവസ്ഥ എന്നിവയൊക്കെ കണ്ടാല്‍ പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റും, തൊണ്ടവേദന, പനി പോലുള്ള ലക്ഷണങ്ങളുള്ള, ആശുപത്രി പരിചരണം വേണ്ട രോഗികളെ സിഎസ്ടിസിയിലേക്കും.

ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത, ഹോം ക്വാറന്‍റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ നേരിട്ട് പോവാതെ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ ഇ- സഞ്ജീവനി ടെലി കണ്‍സല്‍ട്ടേഷന്‍ സഹായിക്കും. ഇ- സഞ്ജീവനിയില്‍ കോവിഡ് രോഗികള്‍ക്കായി പ്രത്യേകം ഓപിടി തുടങ്ങിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു മണിവരെ തീര്‍ത്തും സൗജന്യമായി രോഗികള്‍ക്ക് ഫോണിലൂടെ ഡോക്ടര്‍മാരുടെ കണ്‍സെല്‍ട്ടേഷന്‍ എടുക്കാം. മരുന്ന് വിവരങ്ങള്‍ ഇ -റെസിപ്റ്റ് ആയാണ് ലഭിക്കുക. ഇ-റെസിപ്റ്റ് ഉപയോഗിച്ച്‌ വീട്ടുകാരുടെയോ സുഹൃത്തുക്കളുടെയോ സഹായത്തോടെ അടുത്തുള്ള ഫാര്‍മസിയില്‍ നിന്നും രോഗിയ്ക്ക് മരുന്നുകള്‍ വാങ്ങാന്‍ സാധിക്കും.

ഹോം ക്വാറന്‍റൈനില്‍ കഴിയുന്ന രോഗികള്‍ നിര്‍ബന്ധമായും ഒരു പള്‍സ് ഓക്സീമീറ്റര്‍ കരുതുക. ഇടയ്ക്കിടെ ഓക്സിജന്‍ ലെവല്‍ പരിശോധിക്കുക. ഓക്സിജന്‍ ലെവല്‍ 95ല്‍ താഴെയാണെങ്കില്‍ ഉടനെ തന്നെ ഏറ്റവും അടുത്ത മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റിലോ ദിശയിലോ ബന്ധപ്പെടുക. അവര്‍ സമയോചിതമായി ഇടപ്പെട്ട് രോഗിയെ ആശുപത്രിയിലേക്ക് മാറ്റുന്നതാണ്.

വീട്ടില്‍ ഒരാള്‍ മാത്രം കോവിഡ് പോസിറ്റീവ് ആണെങ്കില്‍ ആ വ്യക്തി ബാത്ത് റൂം അറ്റാച്ച്‌ഡായ, ശരിയായ വെന്‍റിലേഷന്‍ ഉള്ളൊരു മുറിയില്‍ ക്വാറന്‍റൈനില്‍ ഇരിക്കുക. രോഗിയുമായി പ്രൈമറി കോണ്‍ടാക്റ്റ് ഉള്ള വ്യക്തികള്‍ കഴിയുന്നതും പുറത്തുപോവാതെയും മറ്റാരുമായും ഇടപഴകാതെയും ഇരിക്കുക. കോവിഡ് കേസുകള്‍ കൂടിക്കൂടി വരുന്ന സാഹചര്യത്തില്‍ തിരിച്ചറിവോടെയും ഉത്തരവാദിത്വത്തോടെയും ഓരോരുത്തരും പെരുമാറുക എന്നതാണ് പ്രധാനം.

ക്വാറന്‍റൈനില്‍ കഴിയുന്ന രോഗിയ്ക്കുള്ള ഭക്ഷണം മുറിയ്ക്ക് പുറത്തു നല്‍കുക. രോഗിയുമായി ഒരു തരത്തിലുള്ള ഇടപഴകലും പാടില്ല. രോഗിയടക്കം വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കുക. രോഗിയുമായി പ്രൈമറി കോണ്‍ടാക് വന്ന വ്യക്തികള്‍ക്ക് ഏഴു ദിവസത്തിനു ശേഷം ടെസ്റ്റ് ചെയ്തു നോക്കാം. പോസിറ്റീവ് ആവുന്നുണ്ടെങ്കില്‍ അവരും രോഗിയെ പോലെ ക്വാറന്‍റൈനില്‍ ഇരിക്കുക.

മുമ്പ്, ഒരാള്‍ കോവിഡ് പോസിറ്റീവ് ആയാല്‍ 10-ാം ദിവസം വീണ്ടും ടെസ്റ്റ് ചെയ്യണം എന്നുണ്ടായിരുന്നു.​ എന്നാല്‍ ഇപ്പോള്‍ പത്താം ദിവസം ടെസ്റ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. ലക്ഷണങ്ങള്‍ എല്ലാം മാറികഴിഞ്ഞാല്‍ രോഗിയ്ക്ക് 17-ാം ദിവസം ക്വാറന്‍റൈന്‍ അവസാനിപ്പിക്കാവുന്നതാണ്.

TAGS :

Next Story