'ഗുലാം നബി ആസാദിനോട് ബഹുമാനമാണ്, താങ്കളുടെ പാര്‍ട്ടി ശരിയായ അര്‍ഥത്തില്‍ എടുക്കുമെന്ന് കരുതുന്നു': പ്രധാനമന്ത്രി
സഭയില്‍ ഒരിക്കലും മോശം വാക്കുകള്‍ ഉപയോഗിക്കാത്ത, മാന്യമായി സംസാരിക്കുന്ന വ്യക്തിയാണ് ഗുലാം നബി ആസാദെന്ന് പ്രധാനമന്ത്രി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയില്‍ നന്ദിപ്രമേയത്തിന് മറുപടി പറയവേയാണ് ഗുലാം നബി ആസാദിനോട് ബഹുമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞത്. സഭയില്‍ ഒരിക്കലും മോശം വാക്കുകള്‍ ഉപയോഗിക്കാത്ത, മാന്യമായി സംസാരിക്കുന്ന വ്യക്തിയാണ് ഗുലാം നബി ആസാദെന്നും പ്രധാനമന്ത്രി പറഞ്ഞു.
എനിക്ക് ഗുലാം നബി ആസാദിനോട് അങ്ങേയറ്റം ബഹുമാനമാണ്. സഭയില്‍ ഒരിക്കലും മോശം വാക്കുകള്‍ ഉപയോഗിക്കാത്ത അദ്ദേഹത്തെ കണ്ടുപഠിക്കണം പാര്‍ലമെന്‍റ് അംഗങ്ങള്‍. കശ്മീരില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഗുലാം നബി ആസാദ് അതിനെ പ്രശംസിച്ചു. താങ്കളുടെ പാര്‍ട്ടി ഞാന്‍ പറയുന്നത് ശരിയായ അര്‍ഥത്തില്‍ എടുക്കുമെന്ന് കരുതുന്നു. പകരം ജി-23യില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കേട്ട് അതിന് വിപരീതമായി പ്രവര്‍ത്തിക്കുക എന്ന തെറ്റ് ചെയ്യില്ലെന്ന് കരുതുന്നു.നരേന്ദ്ര മോദി
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളെയാണ് ജി -23 എന്നതുകൊണ്ട് മോദി ഉദ്ദേശിച്ചത്. പാര്‍ട്ടിക്ക് മുഴുവന്‍ സമയ നേതൃത്വം വേണമെന്നാണ് പ്രധാനമായും ഈ നേതാക്കള്‍ ആവശ്യപ്പെട്ടത്. ഇതോടെ നേതാക്കള്‍ പരസ്പരം വിഴുപ്പലക്കല്‍ തുടങ്ങി. പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടന്നില്ലെങ്കിൽ കോൺഗ്രസ് 50 വർഷം കൂടി പ്രതിപക്ഷത്തിരിക്കുമെന്ന് ഗുലാം നബി ആസാദ് പിന്നീട് പറഞ്ഞു. പ്രവര്‍ത്തക സമിതി അംഗങ്ങളെ മുതല്‍ സംസ്ഥാന അധ്യക്ഷന്‍മാന്‍, ജില്ലാ പ്രസിഡന്‍റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരെ വരെ തെരഞ്ഞെടുപ്പ് നടത്തി തീരുമാനിക്കണമെന്നാണ് ഗുലാം നബി ആസാദ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടത്. ഗുലാം നബി ആസാദിന് പുറമെ ശശി തരൂര്‍, മനീഷ് തിവാരി, കപില്‍ സിബല്‍ തുടങ്ങിയ 23 നേതാക്കളാണ് കത്തയച്ചത്. ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗത്വം ഈ മാസം അവസാനിക്കും.
Adjust Story Font
16