എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഡോ. ഗെയിൽ ഓംവെദ് അന്തരിച്ചു
ഭർത്താവും ആക്ടിവിസ്റ്റുമായ ഭരത് പടങ്കറുമൊത്ത് സ്ഥാപിച്ച ശ്രമിക് മുക്തി ദളിനൊപ്പം അവസാനം വരെ കർമരംഗത്ത് സജീവമായിരുന്നു.
പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ് അന്തരിച്ചു. 81 വയസ്സായിരുന്നു. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ പുസ്തകങ്ങൾ രചിച്ച ഓംവെദ് നിരവധി മനുഷ്യാവകാശ സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചയാളാണ്. ഭർത്താവും ആക്ടിവിസ്റ്റുമായ ഭരത് പടങ്കറുമൊത്ത് സ്ഥാപിച്ച ശ്രമിക് മുക്തി ദളിനൊപ്പം അവസാനം വരെ അവര്‍ കർമരംഗത്ത് സജീവമായിരുന്നു.
അമേരിക്കയിലെ മിനിയപോളിസിൽ ജനിച്ച് അവിടെ കോളജ് വിദ്യാർഥിയായിരിക്കെയാണ് ഓംവെദ് സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പമായിരുന്നു അവിടെ പോരാട്ടം. ഗവേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ച് പഠിക്കാനാണ് അവര്‍ ഇന്ത്യയിലെത്തിയത്.
'പടിഞ്ഞാറേ ഇന്ത്യയിലെ ബ്രാഹ്മണേത പ്രസ്ഥാനം' എന്നതായിരുന്നു ഓംവെദിന്‍റെ പിഎച്ച്.ഡി വിഷയം. കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ അവർ 1983ൽ ഇന്ത്യൻ പൗരത്വം നേടി. ഇന്ത്യയില്‍ മഹാത്മ ഫുലെയുടെ പ്രവർത്തനം പഠിച്ച ഓംവെദ് അതിൽ ആകൃഷ്ടയാവുകയായിരുന്നു. തുടര്‍ന്ന് ഭർത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം ആരംഭിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ കൊറിഗാവിലായിരുന്നു അവരുടെ താമസം.
പരിസ്ഥിതി, ലിംഗം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി, ഓക്സ്ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി ഓംവെദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. പുനെ യൂനിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തിൽ ഫുലെ- അംബേദ്കർ ചെയർ മേധാവിയായിരുന്നു. കോപൻഹേഗൻ ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറായും അവര്‍ പ്രവര്‍ത്തിച്ചു.
കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെന്റ് ഇൻ വെസ്റ്റേൺ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹെബ് അംബേദ്കർ, മഹാത്മ ഭൂലെ, ദളിത് ആൻറ് ഡെമോക്രാറ്റിക് റവലൂഷൻ, അണ്ടർസ്റ്റാന്‍റിങ് കാസ്റ്റ് തുടങ്ങി 25 പുസ്തകങ്ങളാണ് ഓംവെദ് രചിച്ചിട്ടുള്ളത്. നിരവധി പുരസ്കാരങ്ങളും നേടിയിരുന്നു.
Adjust Story Font
16