Quantcast

ത്രിപുര അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര ഹിന്ദു സംഘടന; യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തയച്ചു

ശാന്തി, നീതി, സത്യം എന്നീ മൂല്യങ്ങളിലുറച്ച് ദക്ഷിണേഷ്യയിലും വടക്കേ അമേരിക്കയിലും ബഹുസ്വരത പ്രചരിപ്പിക്കാനുദ്ദേശിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കത്ത് തയ്യാറാക്കിയ 'ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്'.

MediaOne Logo

Web Desk

  • Updated:

    2021-11-09 10:40:58.0

Published:

9 Nov 2021 9:02 AM GMT

ത്രിപുര അക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര ഹിന്ദു സംഘടന; യു.എസ് സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തയച്ചു
X

ത്രിപുരയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെയുണ്ടായ അതിക്രമങ്ങളിലും തുടർന്നുണ്ടായ അറസ്റ്റുകളിലും പ്രതിഷേധിച്ച് 'ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്റ്‌സ്' സംഘടനയുടെ നേതൃത്വത്തിൽ യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കത്തയച്ചു. ഇന്ത്യയിലും ദക്ഷിണേഷ്യയിലും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന വലിയ പ്രവണതയുടെ ഭാഗമാണ് ത്രിപുരയിലെ സംഭവങ്ങളെന്നും അക്രമങ്ങളെ അപലപിക്കണമെന്നും 35 സംഘടനകളും 175 വ്യക്തികളുമടങ്ങുന്ന കൂട്ടായ്മ അയച്ച കത്തിൽ പറയുന്നു.

അക്രമങ്ങളെ അപലപിക്കണമെന്നും ഇന്ത്യയെ 'പ്രത്യേക ആശങ്കാ രാജ്യ'ങ്ങളിൽ പെടുത്തണമെന്ന യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ ശിപാർശ അംഗീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 'അടുപ്പമുള്ള നയതന്ത്ര പങ്കാളിയെന്ന നിലയിൽ ത്രിപുരയിലെ മുസ്ലിംകൾക്കു നേരെയുള്ള ഈ അക്രമങ്ങൾക്കെതിരെ അമേരിക്ക തുറന്നു സംസാരിക്കുക എന്നത് പ്രധാനമാണ്. യു.എസ് അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷൻ അധ്യക്ഷ നദിനെ മെൻസയും യു.എസ് ജനപ്രതിനിധികളായ തോമസ് സുച്ചിയും ആൻഡി ലെവിനും ത്രിപുര അക്രമങ്ങളെ അപലപിച്ചതിന് ഞങ്ങൾക്ക് കടപ്പാടുണ്ട്. മറ്റുള്ളവരും ആ വഴി പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.' - കത്തിൽ പറയുന്നു.

ശാന്തി, നീതി, സത്യം എന്നീ മൂല്യങ്ങളിലുറച്ച് ദക്ഷിണേഷ്യയിലും വടക്കേ അമേരിക്കയിലും ബഹുസ്വരത പ്രചരിപ്പിക്കാനുദ്ദേശിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് കത്ത് തയ്യാറാക്കിയ 'ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ്'. ജാതിക്കും ഹിന്ദുത്വയ്ക്കും വംശീയതയ്ക്കും എല്ലാതരത്തിലുമുള്ള മതഭ്രാന്തിനും അടിച്ചമർത്തലിനുമെതിരെ ഹിന്ദു ശബ്ദമുയർത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘടന വ്യക്തമാക്കുന്നു. സംഘടനയുടെ ഓസ്‌ട്രേലിയ - ന്യൂസിലാന്റ്, യു.കെ, യു.എസ്.എ ഘടകങ്ങൾക്കു പുറമെ ഇന്ത്യൻ അമേരിക്കൻ മുസ്ലിം കൗൺസിൽ, ഇന്ത്യ സിവിൽ വാച്ച് ഇന്റർനാഷണൽ, ഇന്ത്യൻ മുസ്ലിം നെറ്റ്‌വർക്ക് യു.എസ്.എ, ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ ടെക്‌സസ് തുടങ്ങിയ സംഘടനകളും കത്തിൽ പങ്കാളികളായി.

ത്രിപുരയിലെ മുസ്‍ലിം വിരുദ്ധ അക്രമത്തിൽ പ്രതിഷേധിച്ച മാധ്യമപ്രവർത്തകർ, അഭിഭാഷകർ, വിദ്യാർത്ഥികൾ, ആക്ടിവിസ്റ്റുകൾ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയ്‌ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെയും കത്തില്‍ വിമര്‍ശിച്ചു. അമേരിക്കൻ പ്രൊഫസർ ഖാലിദ് ബെയ്ദൂൻ, ആസ്ത്രേലിയൻ മാധ്യമപ്രവർത്തകൻ സി.ജെ വെർമിലാൻ, ഇന്ത്യയിലെ മാധ്യമപ്രവർത്തകർ, സുപ്രീം കോടതി അഭിഭാഷകർ തുടങ്ങി നിരവധി പേർക്കെതിരെ യു.എ.പി.എ ചുമത്തിയി് അമേരിക്കയിലെയും ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ, കെനിയ, മലേഷ്യ, ന്യൂസിലാൻഡ്, നൈജീരിയ, ഒമാൻ, ഖത്തർ, സൗദി, ശ്രീലങ്ക, സ്വീഡൻ, ട്രിനിഡാഡ് ടൊബാഗോ, യു.എ.ഇ, യു.കെ, സാംബിയ എന്നിവയുൾപ്പെടെ 15ലധികം രാജ്യങ്ങളിലെ സംഘടനകളും വ്യക്തികളും കത്തിനെ പിന്തുണച്ചു.

TAGS :

Next Story