ഭര്‍ത്താവുമായി വഴക്ക്; സംസാരശേഷിയില്ലാത്ത മകനെ മാതാവ് മുതലകള്‍ നിറഞ്ഞ നദിയിലെറിഞ്ഞു കൊന്നു
ജന്‍മനാ സംസാരശേഷിയില്ലാത്ത മൂത്തമകനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു
ഉത്തര കന്നഡ: ഭര്‍ത്താവുമായി വഴക്കിട്ടതിനെ തുടര്‍ന്ന് യുവതി സംസാരശേഷിയില്ലാത്ത മകനെ മുതലകള്‍ നിറഞ്ഞ നദിയിലെറിഞ്ഞുകൊന്നു. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. സാവിത്രി(26) എന്ന യുവതിയാണ് ഭര്‍ത്താവ് രവികുമാറുമായി(27)വഴക്കിട്ടതിനെ തുടര്‍ന്ന് ആറുവയസുകാരനെ നദിയിലെറിഞ്ഞത്.
ജന്‍മനാ സംസാരശേഷിയില്ലാത്ത മൂത്തമകനെ ചൊല്ലി ദമ്പതികള്‍ തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നു. ഇവര്‍ക്ക് രണ്ടു വയസുള്ള മറ്റൊരു മകന്‍ കൂടിയുണ്ട്. ചിലപ്പോഴൊക്കെ കുട്ടിയെ എറിഞ്ഞുകളയാന്‍ രവികുമാര്‍ സാവിത്രിയോട് പറയാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ട് ഇതേ കാര്യത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടർന്ന് നിരാശനായ സാവിത്രി തൻ്റെ മൂത്തമകനെ മുതലകൾ നിറഞ്ഞ കാളി നദിയുമായി നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ള മാലിന്യ കനാലിലേക്ക് എറിയുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. അയല്‍വാസികളാണ് പൊലീസിനെ വിവരമറിയിച്ചത്. ഇവർ സ്ഥലത്തെത്തി നാട്ടുകാരുടെയും മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെ കുട്ടിയെ പുറത്തെടുക്കാൻ തിരച്ചിൽ നടത്തി. എന്നാൽ, നേരം ഇരുട്ടിയതിനാൽ പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.
ഞായറാഴ്ച രാവിലെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലുടനീളം കടിയേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ ഒരു കയ്യും നഷ്ടപ്പെട്ടിരുന്നു. മുതലയുടെ ആക്രമണത്തിനിരയായിട്ടുണ്ടാകാമെന്ന് പൊലീസ് പറഞ്ഞു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
Adjust Story Font
16