Quantcast

സ്വവര്‍ഗാനുരാഗത്തിനെതിരെ മലേഷ്യന്‍ സര്‍ക്കാര്‍

MediaOne Logo
സ്വവര്‍ഗാനുരാഗത്തിനെതിരെ മലേഷ്യന്‍ സര്‍ക്കാര്‍
X

സ്വവര്‍ഗാനുരാഗത്തിനെതിരെ മലേഷ്യന്‍ സര്‍ക്കാര്‍

സ്വവര്‍ഗാനുരാഗത്തിനെതിരായ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം

സ്വവര്‍ഗാനുരാഗത്തിന് തടയിടാനൊരുങ്ങി മലേഷ്യന്‍ സര്‍ക്കാര്‍. യുവാക്കളെ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന മത്സരത്തില്‍ വന്‍ തുകയാണ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുള്ളത്. സ്വവര്‍ഗാനുരാഗത്തിനെതിരായ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കാനാണ് നിര്‍ദേശം. മത്സരത്തിനെതിരെ സ്വവര്‍ഗാനുരാഗത്തെ പിന്തുണക്കുന്ന വിവിധ സംഘടനങ്ങള്‍ രംഗത്തുവന്നു.

ആരോഗ്യ മന്ത്രാലയത്തിന്‍റെ വൈബ്സൈറ്റിലാണ് മത്സരത്തിന്‍റെ വിശാദംശങ്ങളുള്ളത്. സ്വര്‍ഗാനുരാഗത്തിന്‍റെ ദോഷവശങ്ങള്‍, പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍, മുക്തി നേടാനുള്ള സഹായങ്ങള്‍ എന്നിവയാകണം വീഡിയോയുടെ ഉള്ളടക്കം. മികച്ച വീഡിയോ നിര്‍മിക്കുന്നവര്‍ക്ക് 1,000 ഡോളര്‍ വരെ സമ്മാനമായി നല്‍കും. 13 മുതല്‍ 24 വയസ്സുവരെയുള്ളവര്‍ക്ക് മൂന്ന് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. ആഗസ്റ്റിലാണ് മത്സര വിജയികളെ പ്രഖ്യാപിക്കുക.

ലൈംഗികതയെക്കുറിച്ച് അവ്യക്തതയുള്ള വിഭാഗങ്ങളായാണ് ഗേ, ലെസ്ബിയന്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മത്സരത്തെ കുറ്റപ്പെടുത്തി എല്‍ജിബിടി സന്നദ്ധ സംഘടനകള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ രംഗത്തെത്തി. സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്കിടയില്‍ വിപരീത ഫലമുണ്ടാക്കുമെന്നാണ് ആക്ഷേപം. സാമൂഹ്യമായും സാമ്പത്തികമായും വേര്‍ത്തിരിവ് അനുഭവിക്കുന്ന LGBT സമൂഹത്തോട് കൂടുതല്‍ അവജ്ഞയുളവാക്കാനേ മത്സരം ഉപകരിക്കൂവെന്നും വിമര്‍ശമുണ്ട്.

സ്വവര്‍ഗാനുരാഗം മലേഷ്യന്‍ നിയമങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരാണ്. സ്വവര്‍ഗാനുരാഗം പ്രതിപാദിക്കുന്ന ഡിസ്നി ചിത്രമായ ബ്യൂട്ടി ആന്‍റ് ദ ബീസ്റ്റിന് മലേഷ്യ പ്രദര്‍ശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

Next Story