ഘാന സർവകലാശാലയിൽ മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു
ഇന്ത്യക്കാർ കറുത്ത വർഗക്കാരായ ആഫ്രിക്കക്കാരെക്കാൾ മേന്മയേറിയവരാണെന്ന് ഗാന്ധിയുടെ കുറിപ്പുകളിലുണ്ടെന്നാണ് ആരോപണം

മഹാത്മ ഗാന്ധിയുടെ പ്രതിമ ഘാന സർവകലാശാലയിൽ നിന്ന് നീക്കം ചെയ്തു. ഗാന്ധിജി വംശീയ വിരോധിയാണെന്ന പരാതിയെ തുടർന്നാണ് ഗാന്ധി പ്രതിമ സർവകലാശാലയിൽ നിന്ന് മാറ്റിയത്.
2016ൽ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണവ് മുഖർജിയാണ് അകാറയിലെ ഘാന സർവകലാശാലയിൽ ഗാന്ധിപ്രതിമ അനാച്ഛാദനം ചെയ്തത്.
രണ്ട് രാജ്യങ്ങൾക്കിടയിലെ ബന്ധത്തിന്റെ പ്രതീകം കൂടിയായിരുന്നു പ്രതിമ അനാച്ഛാദനം. എന്നാൽ പ്രതിമ സ്ഥാപിച്ച സമയത്തു തന്നെ അത് നീക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സർവകലാശാലയിലെ അധ്യാപകരും വിദ്യാർഥികളുമാണ് ആവശ്യമുന്നയിച്ചത്. ഗാന്ധിയെഴുതിയ ചില കുറിപ്പുകളെ അടിസ്ഥാനമാക്കിയാണ് ഗാന്ധി വംശീയ വിരോധിയാണെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യക്കാർ കറുത്ത വർഗക്കാരായ ആഫ്രിക്കക്കാരെക്കാൾ മേന്മയേറിയവരാണെന്ന് ഗാന്ധിയുടെ കുറിപ്പുകളിലുണ്ടെന്നാണ് ആരോപണം. ആഫ്രിക്കകാരെ സൂചിപ്പിക്കുന്നതിനായി കാപ്പിരികളെന്ന ഏറ്റവും മോശമായ വംശീയ പദം ഗാന്ധി ഉപയോഗിച്ചെന്നും ആക്ഷേപമുണ്ട്. ഗാന്ധിയുടെ പ്രതിമ സർവകലാശാലയിൽ ഉണ്ടെങ്കിൽ അതിനർഥം എല്ലാതരത്തിലും അദ്ദേഹത്തെ അംഗീകരിക്കുന്നെന്നാണ്, ഗാന്ധി വംശീയവിരോധിയാണെങ്കിൽ പ്രതിമ സർവകലാശാലയിൽ തുടരുന്നത് ശരിയല്ലെന്നായിരുന്നു വിദ്യാർഥികളുടെ നിലപാട്.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ഗാന്ധി പ്രതിമ കാമ്പസിൽ നിന്ന് മാറ്റിയത്.
Adjust Story Font
16

