മുസ്‍ലിംകളുടെ രോഷം മനസ്സിലാക്കുന്നു, പക്ഷേ അക്രമം അംഗീകരിക്കില്ല: മാക്രോണ്‍
"വികാരം ഞാന്‍ മനസിലാക്കുന്നു. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്‍റെ ഉത്തരവാദിത്വം നിങ്ങളും മനസിലാക്കേണ്ടതുണ്ട്"- മാക്രോണ്‍
മുസ്‍ലിം വിരുദ്ധ നിലപാട് മയപ്പെടുത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പ്രവാചകനുമായി ബന്ധപ്പെട്ട കാര്‍ട്ടൂണിനെതിരായ മുസ്‍ലിംകളുടെ രോഷം മനസ്സിലാക്കുന്നുവെന്ന് മാക്രോണ്‍ പറഞ്ഞു. എന്നാല്‍ അക്രമത്തിനുള്ള ന്യായീകരണമായി അതിനെ അംഗീകരിക്കാനാവില്ലെന്നും മാക്രോണ്‍ വ്യക്തമാക്കി.
"മതവികാരം ഞാന്‍ മനസിലാക്കുന്നു. അതിനെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്‍റെ ഉത്തരവാദിത്വം നിങ്ങളും മനസിലാക്കേണ്ടതുണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത് സമാധാനം പുനസ്ഥാപിക്കുക എന്നതാണ്. അതിനൊപ്പം അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല കൂടി എനിക്കുണ്ട്”- മാക്രോണ്‍ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ആ കാര്‍ട്ടൂണുകള്‍ ഫ്രഞ്ച് സര്‍ക്കാരിന്‍റെ സൃഷ്ടിയാണെന്ന് പോലും ആളുകള്‍ വിശ്വസിക്കുന്നു. സര്‍ക്കാരുമായി ഒരു ബന്ധവുമില്ലാത്ത സ്വതന്ത്ര മാധ്യമങ്ങളിലാണ് അവ പ്രസിദ്ധീകരിച്ചത്. പലരും ഫ്രാന്‍സില്‍ പതിവായി മതനിന്ദയുണ്ടെന്ന് കരുതുന്നു. അങ്ങനെ രാഷ്ട്രീയ നേതാക്കള്‍ വളച്ചൊടിക്കുകയാണെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു.
ഈ കാർട്ടൂണുകളെ താൻ പിന്തുണക്കുന്നുവെന്ന് ആളുകൾ തെറ്റായി മനസിലാക്കിയതിനാലാണ് പല പ്രതികരണങ്ങളുമെന്ന് മനസ്സിലാക്കുന്നു. എന്നാൽ സ്വതന്ത്രമായി സംസാരിക്കാനും എഴുതാനും ചിന്തിക്കാനും വരയ്ക്കാനുമുള്ള അവകാശം രാജ്യത്ത് സംരക്ഷിക്കുമെന്നും മാക്രോണ്‍ വ്യക്തമാക്കി.
Adjust Story Font
16