ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക്; ജയിച്ചുവെന്ന് കരുതണ്ടെന്ന് ട്രംപ്
അന്തിമഫലം അറിയാന്‍ പെൻസിൽവേനിയ, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ ഫലംവരുന്നത് വരെ കാത്തിരിക്കണം
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക്. അന്തിമഫലം അറിയാന്‍ പെൻസിൽവേനിയ, അരിസോണ എന്നീ സംസ്ഥാനങ്ങളിലെ ഫലംവരുന്നത് വരെ കാത്തിരിക്കണം. ബൈഡന്‍ വിജയിച്ചു എന്ന് കരുതേണ്ടെന്നും നിയമയുദ്ധം തുടങ്ങാനിരിക്കുന്നേയുള്ളൂവെന്നുമാണ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം.
20 ഇലക്ടറല്‍ കോളജ് അംഗങ്ങളുള്ള പെന്‍സില്‍വേനിയയില്‍ വിജയിച്ചാല്‍ ബൈഡന് ജയം ഉറപ്പാകും. ഇവിടെ വലിയ ലീഡാണ് ബൈഡനുള്ളത്. പക്ഷേ വൈകിയെത്തുന്ന തപാല്‍വോട്ടുകള്‍ കൂടി പരിഗണിക്കുന്ന പെന്‍സില്‍ വേനിയയില്‍ അന്തിമഫലം വൈകാന്‍ ഇനിയും മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. ജോര്‍ജിയയില്‍ നേരിയ ലീഡാണ് ബൈഡനുള്ളത്. ഒരു ശതമനത്തില്‍ താഴെ മാത്രമേ ഭൂരിപക്ഷമുള്ളൂവെങ്കില്‍ ജോർജിയയിൽവീണ്ടും വോട്ടെണ്ണേണ്ടി വരുമെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റഫെൻസ്പർഗർ അറിയിച്ചു.നെവാഡയിലും അരിസോണയിലും വിജയമുറപ്പിച്ച ബൈഡന്‍ അണികളെ ആഹ്വാനം ചെയ്ത് രംഗത്തുവന്നു.
വിജയം ഉറപ്പാണെന്നു പറഞ്ഞ ബൈഡൻ ഭരണത്തിലെ മുൻഗണനകളും വിവരിച്ചു. കോവിഡ്, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, വംശീയത എന്നിവക്ക് പരിഹാരം കാണുമെന്ന് ബൈഡൻ പറഞ്ഞു. ബൈഡന്‍റെ വിജയം അംഗീകരിക്കില്ല എന്ന നിലപാട് തുടരുകയാണ് ട്രംപ്. കോടതികളില്‍ കേസ് ഫയല്‍ ചെയ്ത ട്രംപ് നിയമയുദ്ധം തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്നാണ് പറഞ്ഞത്. പക്ഷേ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രമുഖര്‍ തന്നെ ട്രംപിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
Adjust Story Font
16