Quantcast

വി.കെ അബ്‍ദു: കേരളത്തിലെ ഐ.ടി രംഗത്ത് മുമ്പേ പറന്ന പ്രതിഭ

ഐ.ടിയെക്കുറിച്ചുള്ള അറിവ്, ബോധവല്‍ക്കരണം, സാധ്യതകള്‍ എന്നിങ്ങനെയുള്ള സാങ്കേതിക പരിസരം സൃഷ്ടിക്കപ്പെടുന്നതില്‍ അബ്‍ദുസാഹിബിനെപ്പോലുള്ളവരുടെ എഴുത്തും പ്രവൃത്തിയും വഹിച്ച പങ്ക് വളരെയേറെയാണ്

MediaOne Logo

  • Published:

    10 Feb 2021 10:46 AM GMT

വി.കെ അബ്‍ദു: കേരളത്തിലെ ഐ.ടി രംഗത്ത് മുമ്പേ പറന്ന പ്രതിഭ
X

കേരളത്തിന്റെ ഐ.ടി കുതിപ്പ് രണ്ടരപ്പതിറ്റാണ്ടിലേക്കെത്തുമ്പോള്‍ ഈ മേഖലയില്‍ മുന്നേ നടന്നവരില്‍ ആദ്യം ഓര്‍ക്കേണ്ട പേരുകളിലൊന്നാണ് അന്തരിച്ച എഴുപത്തഞ്ചുകാരനായ വി.കെഅബ്‍ദു സാഹിബ്. ഔപചാരികമായ യാതൊരു കമ്പ്യൂട്ടര്‍ പഠനവും നേടാതെ തന്നെ തൊണ്ണൂറുകളില്‍ തന്റെ പ്രവാസി ജീവിതകാലത്ത് കമ്പ്യൂട്ടറുകളെക്കുറിച്ച് എഴുതുമ്പോഴാണ് അബ്‍ദു സാഹിബിനെ അറിയുന്നത്. പിന്നീട് ഇന്‍ഫോ മാധ്യമം എന്ന ഒരു വിഭാഗം തന്നെ 'മാധ്യമം'ദിനപ്പത്രത്തില്‍ ഉള്‍പ്പെടുത്തുകയും ആഴ്ചയിലൊരിക്കല്‍ ഒരു പേജ് പൂര്‍ണമായും അതിനായി നീക്കിവെച്ചു. പത്രത്തിന്റെ ജീവനക്കാരൻ അല്ലാതിരുന്നിട്ടും ആ പേജിലേക്കുള്ള ലേഖനങ്ങളുടെ എഡിറ്റിംഗ് മാത്രമല്ല, ലേഔ‍ട്ട് ഉള്‍പ്പെടെ അബ്‍ദു സാഹിബായിരുന്നു എന്നാണ് ഓര്‍മ. രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍ സജീവമായ ഒരു കമ്പ്യൂട്ടര്‍ ക്ലബ്ബും അതിന്റെ ഭാഗമായി നിരവധി ശില്പശാലകളും സംഘടിപ്പിച്ചിരുന്നു. ഇന്‍ഫോകൈരളി എന്ന ഐടി മാസികയിലും നിരന്തരം അബ്‍ദു സാഹിബ് എഴുതിയിരുന്നു. പിന്നീട് പുസ്തകമാക്കിയ എന്റെ നാനോടെക്‌നോളജി, സൈബർ കുറ്റകൃത്യങ്ങളും സൈബർ നിയമവും തുടങ്ങിയ ലേഖനങ്ങൾ അന്ന് മിക്ക ലക്കങ്ങളിലും ഉണ്ടായിരുന്നു. വി.കെ.ആദര്‍ശ്, ടി.വി സിജു എന്നിങ്ങനെ നിരവധി ഐടി എഴുത്തുകാര്‍ ഇക്കാലയളവില്‍ സജീവമായിരുന്നു.

കേരളത്തില്‍ വിവര സാങ്കേതിക വിദ്യക്കനുകൂലമായ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നത് ഐടി മിഷന്‍, ഐടി@സ്കൂള്‍, അക്ഷയ എന്നിങ്ങനെയുള്ള നാം നടത്തിയ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളാണ്. ഐ.ടിയെക്കുറിച്ചുള്ള അറിവ്, ബോധവല്‍ക്കരണം, സാധ്യതകള്‍, തൊഴിലവസരങ്ങള്‍ എന്നിങ്ങനെ ഇത്തരത്തിലുള്ള സാങ്കേതിക പരിസരം സൃഷ്ടിക്കപ്പെടുന്നതില്‍ അബ്‍ദുസാഹിബിനെപ്പോലുള്ളവരുടെ എഴുത്തും പ്രവൃത്തിയും വഹിച്ച പങ്ക് വളരെയേറെയാണ്; ഒരുപക്ഷേ ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് കേരളത്തിലായിരുന്നു എന്ന് പറയുന്നതിലും കൂടുതല്‍.

പല പ്രസംഗങ്ങളിലും ഇക്ബാല്‍ സാര്‍ പറയാറുണ്ടായിരുന്നു, “മലപ്പുറത്തെ ഒരു മൗലവിയെപ്പോലെ തോന്നിക്കുന്ന കമ്പ്യൂട്ടറും എഞ്ചിനീയറിംഗും ഒന്നും പഠിക്കാത്ത വി.കെ.അബു എന്ന മനുഷ്യനാണ് ഈ മേഖലയിലെ പല പുതിയ കാര്യങ്ങളും മലയാളിയ്ക്ക് പരിചയപ്പെടുത്തുന്നത്”

വ്യക്തിപരമായി എനിക്ക് ഏറ്റവും അടുപ്പമുള്ള അബ്ദുസാഹിബുമായി 'അക്ഷയ' കാലഘട്ടത്തില്‍ ഞാന്‍ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ പലതവണ ഇരുമ്പുഴിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് കണ്ടിരുന്നു . പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ മുമ്പ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടും ആ അറുപതുകാരനോട് അന്നൊക്കെ പുതിയ വിഷയങ്ങളും പദ്ധതികളുമൊക്കെ സംസാരിക്കുമ്പോൾ ഞങ്ങളേക്കാള്‍ ചെറുപ്പം ആ മനസിനുണ്ടെന്ന് തോന്നിയിരുന്നു .

അക്കാലങ്ങളില്‍ ഐ.ടി.യുടെ സാമൂഹ്യ സാധ്യതകള്‍ വിവരിക്കുന്ന പല പ്രസംഗങ്ങളിലും ഇക്ബാല്‍ സാര്‍ പറയാറുണ്ടായിരുന്നു, “മലപ്പുറത്തെ ഒരു മൗലവിയെപ്പോലെ തോന്നിക്കുന്ന കമ്പ്യൂട്ടറും എഞ്ചിനീയറിംഗും ഒന്നും പഠിക്കാത്ത വി.കെ.അബു എന്ന മനുഷ്യനാണ് ഈ മേഖലയിലെ പല പുതിയ കാര്യങ്ങളും മലയാളിയ്ക്ക് പരിചയപ്പെടുത്തുന്നത്”എന്ന്.

കേരളത്തിലെ ഐടി വളര്‍ച്ചയെ കൈപിടിച്ചുയര്‍ത്തിയ പ്രതിഭകളെക്കുറിച്ച് വിക്ടേഴ്സില്‍ ഒരുപ്രോഗ്രാം 2011ല്‍ ഉദ്ദേശിച്ചിരുന്നു. അന്ന് മുതല്‍ എന്റെ മനസിലുള്ള പേരുകളിലൊന്ന് വി.കെ.അബ്ദു സാഹിബിന്റേതായിരുന്നു.

(കെ. അന്‍വര്‍ സാദത്ത്: കൈറ്റ് സി.ഇ.ഒ ആണ് ലേഖകന്‍. കുറിപ്പ് ഫേസ്ബുക്കില്‍ നിന്ന്)

TAGS :

Next Story