Quantcast

ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങൾ; വെല്ലുവിളി ഏറ്റെടുത്ത് നടപ്പാക്കിയ വി.കെ ഇബ്രാഹിംകുഞ്ഞ്

നിർമാണ പ്രവൃത്തികൾ മത്സരാധിഷ്ഠവും സുതാര്യവുമാക്കാൻ ഇ-ടെൻ‍ഡറും ഇ-പെയ്മെന്റും നടപ്പാക്കി.

MediaOne Logo

ഷിയാസ് ബിന്‍ ഫരീദ്

  • Updated:

    2026-01-06 13:15:28.0

Published:

6 Jan 2026 6:44 PM IST

100 bridges were built in 400 days Achievements of VK Ibrahim Kunju
X

കൊച്ചി: ചുമതലയിലിരിക്കെ നിരവധി ചരിത്ര പ്രാധാന്യമുള്ള പദ്ധതികളും പ്രവൃത്തികളും നടപ്പാക്കിയ മന്ത്രിയായിരുന്നു വി.കെ ഇബ്രാഹിം കുഞ്ഞ്. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങൾ നിർമിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത് നടപ്പാക്കിയതാണ് അതിൽ ഏറ്റവും ശ്രദ്ധേമായത്. സംസ്ഥാനത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ സ്പീഡ് കേരള പദ്ധതിക്ക് രൂപം നൽകി. പദ്ധതിയുടെ ഭാഗമായി അടിയന്തര പ്രാധാന്യം അർഹിക്കുന്ന സ്ഥലങ്ങളിൽ ഫ്ലൈ ഓവറുകൾ, റിങ് റോഡുകൾ, പാലങ്ങൾ തുടങ്ങിയവ നിർമിക്കാൻ നടപടി സ്വീകരിച്ചു.

നിർമാണ പ്രവൃത്തികൾ മത്സരാധിഷ്ഠവും സുതാര്യവുമാക്കാൻ ഇ-ടെൻ‍ഡറും ഇ-പെയ്മെന്റും നടപ്പാക്കി. നാല് പതിറ്റാണ്ട് പഴക്കമുണ്ടായിരുന്ന പിഡബ്യുഡി മാനുവൽ പരിഷ്കരിച്ചതും എല്ലാ ജില്ലകളിലും നിർമാണ പ്രവർത്തനങ്ങളുടെ ഗുണമേന്മ പരിശോധിക്കാൻ ക്വാളിറ്റി ലാബുകൾ സ്ഥാപിച്ചതും മറ്റൊരു പ്രധാന നേട്ടമാണ്. നഷ്ടപ്പെട്ട ലോകബാങ്ക് സഹായം കേരളത്തിന് വീണ്ടും ലഭ്യമാക്കിയ ഇബ്രാഹിം കുഞ്ഞ്, ലോകബാങ്ക് സഹായത്തോടെയുള്ള രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്തെ പാലങ്ങൾക്കും റോഡുകൾക്കും മൂന്ന് വർഷത്തെ പെർഫോമൻസ് ഗ്യാരന്റി ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പാക്കി. എഗ്രിമെന്റ് വയ്ക്കുമ്പോൾ തന്നെ ഈ വ്യവസ്ഥകൾ അംഗീകരിച്ച് മാത്രമേ എഗ്രിമെന്റ് എക്സിക്യൂട്ട് ചെയ്യാൻ സാധിക്കൂ എന്ന സ്ഥിതി ഉണ്ടാക്കി.

ചരിത്രത്തിലാദ്യമായി 50-50 കോസ്റ്റ് ഷെയറിൽ ആലപ്പുഴ- കൊല്ലം ബൈപ്പാസുകളുടെ പണി ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ചു. ബജറ്റ് വിഹിതത്തിന്റെ 300 ഇരട്ടിവരെ നിർമാണ പ്രവർത്തനങ്ങൾക്ക് ഫണ്ട് ലഭ്യമാക്കി. ശബരിമലയിലേക്കുള്ള റോഡുകൾ ബിഎം- ബിസി നിലവാരത്തിലാക്കുകയും ദീർഘകാലമായി നടക്കാതിരുന്ന കണമലപ്പാലം നിർമിക്കുകയും ചെയ്തു. മമ്പുറം, മലയാറ്റൂർ കോടനാട് പാലം പണി പൂർത്തിയാക്കി തുറന്നുകൊടുത്തു.

കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ ഫാക്ടറികളും മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് വ്യക്തമാക്കപ്പെട്ട് അടച്ചുപൂട്ടൽ ഭീഷണി നേരിട്ടപ്പോൾ അതിനെ അതിജീവിക്കാൻ വ്യവസായ രംഗത്തെയും മാലിന്യ നിർമാർജന രംഗത്തെയും വിദ​ഗ്ധരുടെ സഹായത്തോടെ പദ്ധതി ഉണ്ടാക്കുകയും അത് മോനിറ്ററിങ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഇത്തരത്തിൽ‍ നിരവധി കാര്യങ്ങളാണ് ഇബ്രാഹിം കു‍‍ഞ്ഞ് നടപ്പാക്കിയത്.

തുടർച്ചയായി നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായ ഇബ്രാഹിംകുഞ്ഞ് മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര സമിതി അംഗവും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. 2001ൽ 12,183 വോട്ടിന്റെ ഭൂരിപക്ഷത്തിലും 2006ൽ 15,523 വോട്ടിന്റെ ഭൂരിപക്ഷത്തിലും മട്ടാഞ്ചേരിയിൽ നിന്നും, 2011ൽ 7789 വോട്ട് ഭൂരിപക്ഷത്തിലും 2016ൽ 12,118 വോട്ട് ഭൂരിപക്ഷത്തിലും കളമശ്ശേരിയിൽ നിന്നുമാണ് അദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാനത്തെ എംഎൽഎയും അവിടംകൂടി ഉൾപ്പെടുത്തി കളമശ്ശേരി എന്ന പുതിയ മണ്ഡലം രൂപീകരിച്ചപ്പോൾ പ്രഥമ ജനപ്രതിനിധിയുമായി. 2005 ജൂൺ മുതൽ 2006 മെയ് വരെ വ്യവസായ- സാമൂഹ്യക്ഷേമ മന്ത്രിയായിരുന്ന അദ്ദേഹം 2011 മുതൽ 2016 വരെയാണ് പൊതുമരാമത്ത് മന്ത്രി സ്ഥാനം വഹിച്ചത്.

TAGS :

Next Story