Quantcast

കോവിഡിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾ 10.45 ലക്ഷം; ഞെട്ടിക്കുന്ന കണക്ക്

പ്രവാസികളുടെ വരുമാനമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്

MediaOne Logo

Web Desk

  • Published:

    4 July 2021 7:02 AM GMT

കോവിഡിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾ 10.45 ലക്ഷം; ഞെട്ടിക്കുന്ന കണക്ക്
X

കോഴിക്കോട്: കഴിഞ്ഞ 13 മാസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയത് 15 ലക്ഷം പ്രവാസികൾ. ഇതിൽ 10.45 ലക്ഷം പേർ തൊഴിൽ നഷ്ടമായാണ് തിരിച്ചെത്തിയത് എന്ന് സംസ്ഥാന സർക്കാർ രേഖകളെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നാട്ടിലെത്തിയവരിൽ എത്ര പേർ തിരിച്ചുപോയി എന്നതിൽ വ്യക്തതയില്ല.

നോർക്ക(ഡിപാർട്‌മെന്റ് ഓഫ് നോൺ റസിഡൻഡ് കേരളൈറ്റ് അഫയേഴ്‌സ്)യുടെ കണക്കുപ്രകാരം 14,63,176 പേരാണ് ഇക്കാലയളവിൽ കേരളത്തിൽ മടങ്ങിയെത്തിയത്. ഇതിൽ എഴുപത് ശതമാനം പേരുടെയും (10,45,288) മടക്കയാത്രയ്ക്ക് കാരണം തൊഴിൽ നഷ്ടമാണ്. 2.90 ലക്ഷം പേർ വിസാ കാലവധി തീർന്നതു കൊണ്ടാണ് നാട്ടിലെത്തിയത്. കുട്ടികൾ, മുതിർന്ന പൗരന്മാർ, ഗർഭിണികൾ എന്നിവരാണ് മറ്റുള്ളവർ.

കേരളത്തിൽനിന്നുള്ള 20 ലക്ഷത്തിലധികം പേരാണ് വിദേശത്തു ജോലി ചെയ്യുന്നത്. പ്രധാനമായും പശ്ചിമ ഏഷ്യൻ രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വരുമാനമാണ് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല്.

2020 മെയ് ആദ്യ വാരം മുതൽ ഡിസംബർ 31 വരെ 8.40 ലക്ഷം പ്രവാസികളാണ് തിരിച്ചെത്തിയത്. അടുത്ത ആറു മാസത്തിൽ തിരിച്ചെത്തിവരുടെ എണ്ണം ഇരട്ടിയായി. ജൂൺ 18 വരെ 14.63 ലക്ഷം പേരാണ് മടങ്ങിയെത്തിയത്. തിരിച്ചെത്തിയവരിൽ 96 ശതമാനവും യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ്. യുഎഇയിൽനിന്നു മാത്രം 8.67 ലക്ഷം പേർ തിരികെയെത്തി. മറ്റു രാഷ്ട്രങ്ങളിൽ നിന്ന് 55,960 പേർ മാത്രമാണ് തിരിച്ചെത്തിയത്.

10.45 ലക്ഷം പേർക്ക് തൊഴിൽ നഷ്ടമായെങ്കിലും, വിദേശത്തെ തൊഴിൽ നഷ്ടമായവർക്ക് സംസ്ഥാന സർക്കാർ നൽകുന്ന അയ്യായിരം രൂപയുടെ ധനസഹായത്തിന് 1.70 ലക്ഷം പേർ മാത്രമാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 1.30 ലക്ഷം പേർക്ക് സഹായം നൽകിയിട്ടുണ്ടെന്നും നോർക്ക വൃത്തങ്ങൾ പറയുന്നു.

തിരിച്ചെത്തുന്നവർക്കായി സംസ്ഥാന സർക്കാർ കുറഞ്ഞ പലിശ നിരക്കിൽ ആയിരം കോടി രൂപയുടെ വായ്പാ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സമ്പദ്ഘടനയെ ബാധിക്കും

പ്രവാസിപ്പണത്തിൽ ചലിച്ച നാട്ടിലെ സമ്പദ് ഘടനയെ തിരിച്ചുവരവുകൾ ബാധിക്കുമെന്ന് തീർച്ചയാണ്. സംസ്ഥാന ജിഡിപിയുടെ ഇരുപത് ശതമാനത്തോളം പ്രവാസികൾ അയക്കുന്ന പണമാണ് എന്നാണ് കണക്ക്.

സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിസിന്റെ മൈഗ്രേഷൻ മോണിറ്ററിങ് സ്റ്റഡിയുടെ കണക്കുപ്രകാരം 1991 മുതൽ 2008 വരെയുള്ള തുടർച്ചയായ വർഷങ്ങളിൽ പ്രവാസികൾ കേരളത്തിലേക്ക് അയക്കുന്ന പണത്തിൽ വർധനയാണ് ഉണ്ടായിട്ടുള്ളത്. 1991ൽ ഇത് 3025 കോടി രൂപയായിരുന്നു എങ്കിൽ 2008ൽ ഇത് 43,288 കോടി രൂപയാണ്. തൊണ്ണൂറു ശതമാനം പ്രവാസികൾ കഴിയുന്ന ഗൾഫിൽ നിന്നാണ് ഇത്രയും വലിയ തുക കേരളത്തിലെത്തിയത്. 2008ലെ കണക്കുകൾ മാത്രം എടുക്കുമ്പോൾ ഒരു കുടുംബത്തിലേക്ക് ശരാശരി വിദേശത്തു നിന്ന് എത്തിയ പണം 57,227 രൂപയാണ്.

2021ലെത്തുമ്പോൾ ഈ തുക ഇരട്ടിയോളം വർധിച്ചിട്ടുണ്ടാകാനാണ് സാധ്യത. അതേസമയം, കോവിഡ് പ്രതിസന്ധിയോടെ ഇതിൽ ഗണ്യമായ കുറവുവരും. 2018ലെ റിസർവ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കെത്തുന്ന മൊത്തം പ്രവാസി പണത്തിന്റെ 19 ശതമാനവും എത്തുന്നത് കേരളത്തിലാണ്. വലിയ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയും (16.7%) കർണാടകയും (15%) തമിഴ്നാടും (8%) കേരളത്തിന്റെ പിറകിലാണ് വരുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിദേശത്തു നിന്ന് ഇന്ത്യയിലേക്കുള്ള പണമയക്കലിൽ വൻകുറവുണ്ടാകുമെന്ന് നേരത്തെ ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. പ്രവാസിപ്പണത്തിൽ 21 ശതമാനത്തിന്റെ കുറവാണ് ഉണ്ടാകുക എന്നാണ് സ്വിസ് ബാങ്കിങ് ഗ്രൂപ്പായ യുബിഎസ് പ്രവചിച്ചിരുന്നത്.

ബാങ്കുകളിലെ പ്രവാസി നിക്ഷേപങ്ങൾ പിൻവലിക്കപ്പെടുന്ന സാഹചര്യവും പ്രതീക്ഷിക്കപ്പെടുന്നു. ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം. ഇത് ബാങ്കുകളിലും പ്രതിസന്ധിയുണ്ടാക്കും. ലക്ഷക്കണക്കിന് തൊഴിലാളികൾക്ക് തിരിച്ചു പോകാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ വിശദമായ പ്രവാസി പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണം എന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കോവിഡിനെ തുടർന്നുള്ള തൊഴിൽ നഷ്ടം ഗൾഫിനെ മാത്രം ബാധിക്കുന്നതല്ല. മഹാരാമാരി മൂലം ആഗോളതലത്തിൽ ഏകദേശം ഇരുപത് കോടി പേർക്ക് തൊഴിൽ നഷ്ടസാധ്യതയുണ്ട് എന്നാണ് കണക്കുകൾ. അറബ് രാഷ്ട്രങ്ങളിൽ മാത്രം ആകെ തൊഴിൽ സാധ്യതയുടെ 33.2 ശതമാനവും ഇല്ലാതാകും എന്നാണ് 2020 ഏപ്രിലിൽ ബിബിസി പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

TAGS :

Next Story