പേഴ്സണല്‍ സ്റ്റാഫംഗം കൊലക്കേസ് പ്രതി: മേഴ്സികുട്ടിയമ്മ വിശദീകരിക്കണമെന്ന് പ്രതിപക്ഷം
പേഴ്സണല്‍ സ്റ്റാഫംഗം കൊലക്കേസ് പ്രതി: മേഴ്സികുട്ടിയമ്മ വിശദീകരിക്കണമെന്ന് പ്രതിപക്ഷം
രാമഭദ്രന്‍ കൊലക്കേസ് സിപിഎമ്മിനും സർക്കാറിനും പ്രതിസന്ധിയാവുന്നു.
രാമഭദ്രന്‍ കൊലക്കേസ് സിപിഎമ്മിനും സർക്കാറിനും പ്രതിസന്ധിയാവുന്നു. കൊലക്കേസ് പ്രതിയെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിന് മന്ത്രി മേഴ്സികുട്ടിയമ്മ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്.
അഞ്ചൽ ഏരൂർ രാമഭദ്രൻ കൊലക്കേസിൽ സിപിംഎം കൊല്ലം ജില്ലാ നേതാക്കളും മന്ത്രി മേഴ്സികുട്ടിയമ്മയുടെ പേഴ്സണൽ സ്റ്റാഫംഗവും പ്രതിചേർക്കപ്പെട്ടതാണ് പാർട്ടിക്കും സർക്കാറിനും ഒരുപോലെ തലവേദനയായവുന്നത്. ഫസൽ വധക്കേസിന് പിന്നാലെയാണ് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ മറ്റൊരു രാഷ്ട്രീയ കൊലപാതക കേസിൽ കൂടി പ്രതിചേർക്കപ്പെടുന്നത്. സിപിഎം അക്രമരാഷ്ട്രീയം നടത്തുന്നുവെന്നാരോപിച്ച് ദേശീയതലത്തിൽ വരെ ബിജെപി പ്രചാരണം നടത്തുന്നതിനിടെയുണ്ടായ പുതിയ കേസ് പാർട്ടിക്ക് നൽകുന്ന ആഘാതം ചെറുതല്ല. പ്രതിപക്ഷം ആരോപണവുമായി രംഗത്ത് വരുകയും ചെയ്തു.
എന്നാൽ കേസ് രാഷ്ട്രീയപ്രരിതമാണെന്നാണ് സിപിഎമ്മിൻറ വാദം. കുറ്റം തെളിഞ്ഞാൽ മാത്രമേ പേഴ്സണൽ സ്റ്റാഫിനെതിരെ നടപടിയെടുക്കുകയുളളൂവെന്ന് മന്ത്രി മേഴ്സികുട്ടിയമ്മയും പ്രതികരിച്ചു.
ജെ.മെഴ്‌സിക്കുട്ടി അമ്മയ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
കൊലക്കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത പ്രതിയെ സംരക്ഷിക്കുന്ന മന്ത്രി ജെ.മെഴ്‌സിക്കുട്ടി അമ്മയ്ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ മാക്‌സണെ സംരക്ഷിക്കുന്നതിനുള്ള മുട്ടുന്യായമായാണ് കുറ്റം തെളിഞ്ഞിട്ടില്ലല്ലോ എന്ന മന്ത്രി മെഴ്‌സിക്കുട്ടി അമ്മയുടെ പ്രസ്താവന.
സ്ത്രീ പീഡനക്കേസിലെ പ്രതിയെ സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സംരക്ഷിക്കുന്നു, ഗുണ്ടാ നേതാവിനെ എറണാകുളം ജില്ലാ സെക്രട്ടറിയും സംരക്ഷിക്കുന്നു, ഇപ്പോള്‍ കൊലപാതകക്കേസിലെ പ്രതികളെ മന്ത്രിയും കൊല്ലം ജില്ലാ സെക്രട്ടറിയും സംരക്ഷിക്കുന്നു. സി.പി.എം എന്തു സന്ദേശമാണ് ഇത് വഴി നല്‍കുന്നതെന്നും രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ചോദിച്ചു.
Adjust Story Font
16