Quantcast

ബാര്‍ കോഴക്കേസില്‍ രണ്ട് സത്യവാങ്മൂലം നല്‍കിയതില്‍ വിമര്‍ശം

MediaOne Logo

admin

  • Published:

    26 May 2018 8:02 AM GMT

വിജിലന്‍സിന്റെ നിരുത്തരവാദിത്വമെന്ന് ഹൈക്കോടതി. സ്പെഷല്‍ പ്രോസിക്യൂട്ടറും ഡിജിപിയും സത്യവാങ്മൂലം നല്‍കി

കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് വേണ്ടി രണ്ട് സത്യവാങ്മൂലം നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. തികഞ്ഞ നിരുത്തരവാദിത്വമാണ് വിജിന്‍സിന്റെതെന്ന് കോടതി ചൂണ്ടിക്കാട്ടിയ വിജിലന്‍സിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി നല്‍കിയ ഹരജിയിലാണ് സ്പെഷല്‍ പ്രോസിക്യൂട്ടറും ഡിജിപിയും രണ്ട് സത്യവാങ്മൂലങ്ങള്‍ നല്‍കിയത്.

വിജിലന്‍സിന്റെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് രണ്ട് സത്യവാങ്മൂലങ്ങള്‍ കോടതിയിലെത്തിയത്. ഒരേ കേസില്‍ രണ്ട് സത്യവാങ്മൂലങ്ങള്‍ എന്തിനാണെന്ന് കോടതി ചോദിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്വമാണ് ഇതെന്ന് കോടതി വിമര്‍ശിച്ചു. കേസിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തത ഇല്ലാത്തതുകൊണ്ടാണോ ഇതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് പി ഉബൈദ് ചോദിച്ചു,

കേസില്‍ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷല്‍ പ്രോസിക്യൂട്ടര്‍ കെ പി സതീശന്‍ വിജിലന്‍സിന് വേണ്ടി നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ മറ്റൊരു സത്യവാങ്മൂലം കൂടി സമര്‍പ്പിച്ചു. താനറിയാതെയാണ് ഡിജിപി സത്യവാങ്മൂലം സമര്‍പ്പിച്ചതെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞു. കേസില് സര്‍ക്കാരിന്റെ ഏകോപനമില്ലായ്മയാണ് ഹൈക്കോടതിയുടെ വിമര്‍ശത്തിനിടയാക്കിയത്.

അന്വേഷിക്കണമെന്ന് വിഎസ്

ബാര്‍ കോഴ കേസില്‍ വിജിലന്‍സ് രണ്ടാമത് സത്യവാങ്മൂലം സമര്‍പ്പിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ചുമതലയില്‍ നിന്ന് മാറ്റണം. രണ്ടാമത് സത്യവാങ്മൂലം കേസില്‍ കെഎം മാണിക്ക് അനുകൂലമായി വാഖ്യാനിക്കാന്‍ ഇടയുണ്ടെന്നും പ്രോസിക്യൂഷന്റെ വീഴ്ച മൂലം കേസ് അട്ടിമറിക്കുന്നത് അനുവദിക്കാനാകില്ലെന്നും വിഎസ് പറഞ്ഞു.

TAGS :

Next Story