Quantcast

ഓഖി ദുരന്തം: മരണം 28 ആയി, 1200ഓളം പേരെ രക്ഷിച്ചു

MediaOne Logo

Sithara

  • Published:

    5 Jun 2018 4:37 AM GMT

ഓഖി ദുരന്തം: മരണം 28 ആയി, 1200ഓളം പേരെ രക്ഷിച്ചു
X

ഓഖി ദുരന്തം: മരണം 28 ആയി, 1200ഓളം പേരെ രക്ഷിച്ചു

കൊച്ചിയിൽ നിന്ന് കടലിൽ പോയ 516 മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി ഗുജറാത്ത് തീരത്തെത്തി.

ഓഖി ചുഴലിക്കാറ്റിൽ കാണാതായവർക്ക് വേണ്ടിയുളള തിരച്ചിൽ തുടരുന്നു. കൊച്ചിയിൽ നിന്ന് കടലിൽ പോയ 516 മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി ഗുജറാത്ത് തീരത്തെത്തി. ഇതുവരെ 1200ഓളം പേരെ രക്ഷിക്കാനായെന്നാണ് സർക്കാർ വിശദീകരണം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി.

ഓഖി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നുവെന്ന ആശങ്കകൾക്കിടയിലാണ് 500ലേറെ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരായി ഗുജറാത്തിലെ വരാവൽ തീരത്തെത്തിയത്. കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പലിലെ തൊഴിലാളികളാണിവർ. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുളളവരും തമിഴ്നാട് സ്വദേശികളും ബോട്ടിലുണ്ടെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിവരം. 1200ലേറെ പേരെയാണ് ഇതുവരെയായി വ്യോമ, നാവിക സേനകളും കോസ്റ്റ് ഗാർഡും നടത്തിയ തെരച്ചിലിൽ രക്ഷിക്കാനായത്. രക്ഷപ്പെടുത്തിയവരിൽ 70 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

അതേസമയം രക്ഷപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് പലയിടത്തും മത്സ്യത്തൊഴിലാളികൾ ഇന്നും സമരം നടത്തി. ‌‌തിരുവനന്തപുരം പൊഴിയൂരിൽ തൊഴിലാളികൾ റോഡ് ഉപരോധിച്ചു. ദുരന്ത നിവാരണ അതോറിറ്റി ഓഫീസിലേക്കും പ്രതിഷേധ മാർച്ച് നടന്നു. പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്‍, സംസ്ഥാന മന്ത്രിമാർ, വി എസ് അച്യുതാനന്ദൻ എന്നിവർ ദുരിതബാധിത മേഖലകളിൽ സന്ദർശനം നടത്തി.

ചുഴലിക്കാറ്റിലും മഴയിലുമായി 18 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. 1122 വീടുകൾ ഭാഗികമായും 74 വീടുകൾ പൂർണ്ണമായും തകർന്നു. 37 ക്യാമ്പുകളിലായി 6500 പേരെ മാറ്റിപ്പാർപ്പിച്ചു. ഓഖി ചുഴലിക്കാറ്റ് മൂലം നാശനഷ്ടമുണ്ടായവര്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

TAGS :

Next Story