Quantcast

ബോട്ടുകള്‍ വീണ്ടും കടലിലേക്ക്; ചാകര പ്രതീക്ഷിച്ച് മത്സ്യതൊഴിലാളികള്‍

രണ്ടുമാസത്തോളം നീണ്ടു നിന്ന ട്രോളിങ് നിരോധനത്തിനു ശേഷം പ്രതീക്ഷകളോടെയാണ് ഓരോ ബോട്ടും ഇന്ന് രാത്രിയോടെ കടലിലേക്ക് ഇറങ്ങുക. മഴ കനിഞ്ഞതിനാല്‍ ഇത്തവണ ചാകര പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍.

MediaOne Logo

Web Desk

  • Published:

    31 July 2018 3:58 AM GMT

ബോട്ടുകള്‍ വീണ്ടും കടലിലേക്ക്; ചാകര പ്രതീക്ഷിച്ച് മത്സ്യതൊഴിലാളികള്‍
X

52 ദിവസം നീണ്ടുനിന്ന ട്രോളിങ്നിരോധനത്തിനു ശേഷം മത്സ്യബന്ധന ബോട്ടുകള്‍ ഇന്ന് രാത്രിയില്‍ കടലില്‍ ഇറങ്ങും. ബുധനാഴ്ച പുലര്‍ച്ചെ മുതല്‍ ഹാര്‍ബറുകള്‍ വീണ്ടും സജീവമാകും. രണ്ടുമാസത്തോളം നീണ്ടു നിന്ന വറുതിക്ക് ശേഷം കടല്‍കനിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍.

രണ്ടുമാസത്തോളം നീണ്ടു നിന്ന വറുതിക്കാലത്തിന് ശേഷം പ്രതീക്ഷകളോടെയാണ് ഓരോ ബോട്ടും ഇന്ന് രാത്രിയോടെ കടലിലേക്ക് ഇറങ്ങുക. വലകളും ബോട്ടുകളും കേടുപാടുകള്‍ തീര്‍ത്ത് മത്സ്യബന്ധനത്തിന് സജ്ജമായിക്കഴിഞ്ഞു. കടലമ്മ കനിയുമെന്ന വിശ്വാസത്തിലും കാലാവസ്ഥ അനുകൂലമാകണമെന്ന പ്രാര്‍ത്ഥനയിലുമാണ് എല്ലാവര്‍ക്കും. മഴ കനിഞ്ഞതിനാല്‍ ഇത്തവണ ചാകര പ്രതീക്ഷയിലാണ് മത്സ്യതൊഴിലാളികള്‍. കരിക്കാടി, കണവ, കിളിമീന്‍ എന്നിവ സുലഭമായി ലഭിക്കാനുള്ള സാധ്യതയാണ് മത്സ്യതൊഴിലാളികള്‍ പങ്ക് വെക്കുന്നത്.

ബോട്ടുകളിലേറെയും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഇന്നലെ ഉച്ചയോടെ ഇവര്‍ നാട്ടില്‍ നിന്ന് മടങ്ങിയെത്തി തുടങ്ങി. മൂവായിരത്തില്‍ അധികം ബോട്ടുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി 52 ദിവസമായിരുന്നു ഇത്തവണ ട്രോളിങ് നിരോധനം.

TAGS :

Next Story