Quantcast

‘മുസ്‌ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്, എന്റെ ശരിയോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’; ഹാദിയ  

MediaOne Logo

Web Desk

  • Published:

    19 Oct 2018 12:39 PM GMT

‘മുസ്‌ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്, എന്റെ ശരിയോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി’; ഹാദിയ  
X

മുസ്‌ലിമായതിന്റെ പേരിൽ മാത്രമാണ് തനിക്ക് ഇത്രയും അനുഭവിക്കേണ്ടി വന്നതെന്നും തന്റെ ശരിയോടൊപ്പം നിൽക്കുകയും, പ്രാർത്ഥിക്കുകയും , ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നും ഹാദിയ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ഇന്നലെയായിരുന്നു ഹാദിയ-ഷെഫിൻ ജഹാൻ കേസ് എന്‍.ഐ.എ തുടർന്ന് അന്വേഷിക്കുന്നില്ലെന്ന് അറിയിച്ചത്. ഹാദിയ-ഷെഫിൻ കേസിൽ നിർബന്ധിത മത പരിവർത്തനം നടന്നിട്ടില്ലെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തൽ. പതിനൊന്ന് കേസുകള്‍ പരിശോധിച്ച എന്‍.ഐ.എ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഹാദിയ കേസില്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തള്ളിയ സുപ്രീംകോടതി വിവാഹം നിയമപരമാണെന്ന് നേരത്തെ വിധിച്ചിരുന്നു.

'ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിചയപ്പെടേണ്ടി വന്നു, എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്'; ഹാദിയ പറഞ്ഞു.

തനിക്ക് നീതി നൽകുമെന്ന് പ്രതീക്ഷിച്ച പലരും പല കേന്ദ്രങ്ങളും നിരാശപെടുത്തിയെന്നും തനിക്ക് ഒപ്പം നിന്നവരെ വേട്ടയാടിയെന്നും ഹാദിയ കുറിപ്പിൽ പറയുന്നു. ഒരു വേള തന്നെ മാനസിക രോഗിയും കുറ്റവാളിയുമാക്കിയെന്ന് ഹാദിയ പറഞ്ഞു.

ഹാദിയയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാൻ തെരഞ്ഞെടുത്തപ്പോൾ ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നൽകിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സർക്കാർ ഏജൻസികളും എന്നെ പ്രതിസ്ഥാനത്ത് നിർത്തി. അവർ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നിൽക്കുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കൽ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തിൽ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോൾ ഇതൊക്കെ എനിക്ക് പരിചയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്ലിമായതിന്റെ പേരിൽ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാൻ എനിക്ക് കരുത്തും ഊർജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതിൽ വെള്ളം ചേർക്കാതെ ഉറച്ച് നിൽക്കുകയും ചെയ്താൽ വിജയിപ്പിക്കൽ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കൽ കൂടി യാഥാർത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നിൽക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാൻ ഒരിക്കൽപോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാൻ ഉണ്ടായതെന്നത് നീതിക്കൊപ്പം നിൽക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകൻ

ये भी पà¥�ें- നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ല: ഹാദിയ കേസ് അന്വേഷണം എന്‍.ഐ.എ അവസാനിപ്പിക്കുന്നു

TAGS :

Next Story