ശബരിമല വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 കോടി രൂപയുടെ കുറവ്
ആദ്യ 11 ദിവസത്തെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 കോടി രൂപയുടെ കുറവാണ് വരുമാനത്തില്‍ സംഭവിച്ചത്.

ശബരിമലയിലെ വരുമാനത്തിലെ ഇടിവ് തുടരുന്നു. ആദ്യ 11 ദിവസത്തെ കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 കോടി രൂപയുടെ കുറവാണ് വരുമാനത്തില്‍ സംഭവിച്ചത്. നടവരവിന് പുറമേ അപ്പം, അരവണ വില്‍പനയിലും വലിയ തോതില്‍ കുറവുണ്ടായി. ദേവസ്വം വരുമാനത്തില്‍ കുറവ് വരുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു.
ഭക്തരുടെ വരവ് ഇനിയും സാധാരണ നിലയിലായിട്ടില്ല. ഇത് ദേവസ്വം ബോർഡിന്‍റെ വരുമാനത്തില്‍ വലിയ കുറവിന് കാരണമായി. കഴിഞ്ഞ വര്‍ഷം ആദ്യ 11 ദിവസത്തെ വരുമാനം 41,70,21,040 ആയിരുന്നു. എന്നാല്‍ ഇത്തവണ 16,23,94,843 മാത്രമാണ്. അതായത് 25,46,26197 രൂപയുടെ കുറവ്. വഴിപാട് ഇനത്തിലും ഭണ്ഡാര വരുമാനത്തിലും അപ്പം, അരവണ വില്‍പനയിലൊമൊക്കെ വന്‍ കുറവ് രേഖപ്പെടുത്തി.
ഇത്തവണ അപ്പം വില്‍പനയിലൂടെ ലഭിച്ച വരുമാനം 60,71,660 രൂപയാണ്. കഴിഞ്ഞ തവണ ഈ കാലയളവില്‍ അത് 3,06,66,545 ആയിരുന്നു. സമാനമായ അവസ്ഥയാണ് അരവണ വില്‍പനയുടെ കാര്യത്തിലും സംഭവിച്ചത്. 18,17,55,025 രൂപയുടെ വരുമാനം ലഭിച്ചയിടത്ത് ഇത്തവണ കിട്ടയത് 6,18,46590 രൂപ.

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടും കാര്യമായ ഭക്തജന തിരക്ക് ശബരിമലയില്‍ അനുഭവപ്പെടുന്നില്ല. ഇതുവരെ ഒരു ദിവസം മാത്രമാണ് അരലക്ഷത്തിലധികം പേര്‍ ദര്‍ശനത്തിന് എത്തിയത്.
Adjust Story Font
16

