ശബരിമലയിലെ അന്നദാനം; അയ്യപ്പസേവാ സമാജത്തിനും പങ്കാളിത്തം
ഫണ്ടിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന അന്നദാനത്തിൽ ആർ.എസ്.എസ് സംഘടനയായ അയ്യപ്പസേവാ സമാജത്തിനും പങ്കാളിത്തം. ബോർഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നടപടി. കരാർ നൽകിയിട്ടില്ലെന്നും സേവനം മാത്രമാണ് സ്വീകരിക്കുന്നതെന്നും ദേവസ്വം ബോർഡ് പ്രതികരിച്ചു.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ മറ്റ് ഇടത്താവളങ്ങൾ എന്നിവിടങ്ങളിൽ ദേവസ്വം ബോർഡ് നേരിട്ടാണ് അന്നദാനം നടത്തുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടായ സാഹചര്യത്തിലാണ് സന്നദ്ധ സംഘടനകളെ പങ്കാളികളാക്കിയത്.
ഹൈക്കോടതി വിധി പ്രകാരം നിലവിൽ അന്നദാനം നടത്താൻ ദേവസ്വം ബോർഡിനും അയ്യപ്പസേവാസംഘത്തിനും മാത്രമാണ് അനുമതിയുള്ളത്. നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റ് സംഘടനകൾക്ക് അന്നദാനം നടത്താനുള്ള പൂർണ അധികാരം നൽകാൻ ദേവസ്വം ബോർഡിന് കഴിയില്ല. ഈ സാഹചര്യത്തിലാണ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സേവാസമാജം ഉൾപ്പെടെയുള്ള സംഘടനകൾക്ക് പങ്കാളിത്തം നൽകാൻ ബോർഡ് തീരുമാനിച്ചത്. ഇതിൽ നിയമലംഘനം ഇല്ലെന്നും സേവനത്തിൽ മാത്രമാണ് പങ്കാളിത്തം നൽകുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
നിരവധി സംഘടനകളും വ്യക്തികളുമെല്ലാം അന്നദാനത്തിനായി സംഭാവനകൾ നൽകുന്നുണ്ട്. അത്തരത്തിൽ സാമ്പത്തിക സഹായം സ്വീകരിക്കാതെ, സേവനത്തിന് താൽപര്യമുള്ള സംഘടനകളെ ഇതിൽ പങ്കാളികളാക്കും. അയ്യപ്പ സേവാ സമാജത്തിന് കരാർ നൽകിയെന്ന പ്രചാരണം തെറ്റാണെന്നും എ. പത്മകുമാർ പറഞ്ഞു.
Adjust Story Font
16

