പ്രവാസിയില്‍ നിന്ന് 50ലക്ഷം തട്ടിയ കേസ്; പി.വി അന്‍വര്‍ എം.എല്‍.എക്ക് ഹൈക്കോടതിയില്‍ തിരിച്ചടി
പുനപരിശോധന ഹര്‍ജി ഹൈക്കോടതി തള്ളി; ക്രൈബ്രാഞ്ച് കേസ് അന്വേഷിക്കും

പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായി പി.വി അന്‍വര്‍ എം.എല്‍.എ നല്‍കിയ പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിക്കട്ടേയെന്നും ഹൈക്കോടതി. ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് എം.എല്‍.എ കോടതിയെ സമീപിച്ചത്.
കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാട്ർണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് പ്രവാസിയിൽ നിന്ന് 50 ലക്ഷം രൂപ അൻവർ കൈപ്പറ്റിയെന്നാണ് കേസ്. പണം കൈപ്പറ്റി കബളിപ്പിച്ചു എന്ന് കാണിച്ച് പരാതിക്കാരന്‍ പൊലീസിനെ സമീപിച്ചു. രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരനായ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഇയാള്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയിലാണ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടേയെന്ന് കോടതി ഉത്തരവിട്ടത്.
മഞ്ചേരി സിഐയിൽ നിന്ന് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറുകയും ചെയ്തു. ഇതിനെതിരെയാണ് അന്‍വര്‍ പുനപരിശോധന ഹര്‍ജി നല്‍കിയത്.
Adjust Story Font
16

