കെ.എം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ; വളപട്ടണം എസ്.ഐക്ക് ഹൈകോടതിയുടെ നോട്ടീസ്

അഴീക്കോട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വര്‍ഗീയത പരത്തുന്ന ലഘുലേഖ പൊലീസ് പിടിച്ചെടുത്തതല്ലെന്ന് ചൂണ്ടിക്കാട്ടി കെ.എം.ഷാജി നൽകിയ ഹരജിയിയിൽ വളപട്ടണം എസ്.ഐക്ക് ഹൈകോടതിയുടെ നോട്ടീസ്. പൊലീസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാരോപിച്ചാണ് ഷാജി ഹരജി നൽകിയത്. ലഘുലേഖ പൊലീസ് കണ്ടെടുത്തതല്ലെന്നും സി.പി.എം നേതാവ് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതാണെന്നും ഷാജിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. യു.ഡി.എഫ് പ്രാദേശിക നേതാവിൻെറ വീട്ടിൽനിന്ന് പിടിച്ചെടുത്തെന്നായിരുന്നു എസ്.ഐ കോടതിയില്‍ നല്‍കിയ മൊഴി. ഇത് പരിശോധിച്ചാണ് കോടതി എസ്.ഐക്ക് നോട്ടീസ് അയച്ചത്.
തെരഞ്ഞെടുപ്പിൽ വർഗീയ പ്രചരണം നടത്തിയെന്ന പരാതിയിൽ ഷാജിയെ ഹൈകോടതി അയോഗ്യനാക്കിയിരുന്നു. എന്നാൽ, ഷാജിയുടെ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സഭയിലെ രജിസ്റ്ററിൽ ഒപ്പുവെക്കുന്നതിനും അനുവദിച്ച് ഇടക്കാല ഉത്തരവിട്ടിരുന്നു.
ഇസ്‌ലാം മതവിശ്വാസിയല്ലാത്തവർക്കു വോട്ട് ചെയ്യരുതെന്നു സൂചിപ്പിക്കുന്ന ലഘുലേഖ ഷാജിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനുപയോഗിച്ചെന്നും സ്വഭാവഹത്യ നടത്തുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചെന്നും ആരോപിച്ചായിരുന്നു ഹർജി.
Adjust Story Font
16

