ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: ലീന മരിയ പോളിന്റെ മൊഴിയെടുക്കുന്നത് വൈകും
മൊഴിയെടുപ്പിനായി ഇന്ന് എത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ലീന ഇനിയും പൊലീസിന് മുന്നിൽ ഹാജരായിട്ടില്ല.

കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ മൊഴിയെടുക്കുന്നത് വൈകും. മൊഴിയെടുപ്പിനായി ഇന്ന് എത്തണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും ലീന ഇനിയും പൊലീസിന് മുന്നിൽ ഹാജരായിട്ടില്ല. ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടത്തിയവരെക്കുറിച്ചും പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല.

ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിന്റെ അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇനിയും ഉണ്ടായിട്ടില്ല. അധോലോക നായകൻ രവി പൂജാരിയുടേതെന്ന പേരിൽ ലീനയ്ക്ക് ലഭിച്ച ഭീഷണി ഫോൺ സന്ദേശത്തിൽ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ട് പോകണമെങ്കിൽ ലീനയുടെ മൊഴി അനിവാര്യമാണ്. ഇന്ന് പൊലീസിന് മുന്നിലെത്തി മൊഴി നൽകുമെന്ന് ലീന തന്നെയാണ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. എന്നാൽ ഇതുവരെ ലീന പൊലീസുമായി ആശയവിനിമയം നടത്തിയിട്ടില്ല. വെടിവെപ്പ് നടന്നോ എന്നത് വ്യക്തമാക്കുന്ന തെളിവുകളൊന്നും കിട്ടിയിട്ടില്ല എന്ന് എ.സി.പി വ്യക്തമാക്കി.
പ്രാദേശിക ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും അക്രമികളെ പറ്റിയുള്ള സൂചനയൊന്നും പൊലീസിന് കിട്ടിയിട്ടില്ല. എയർ പിസ്റ്റൾ ഇനത്തിൽപ്പെട്ട പ്രഹര ശേഷി കുറഞ്ഞ തോക്കാവാം ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. നഗരത്തിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല എന്നതും അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്.
Adjust Story Font
16

