ലൈംഗിക പീഡന പരാതി: പി.കെ ശശിക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകില്ല
വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലും, പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തലുകള്‍ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയിലും സിസിയില്‍ ചര്‍ച്ച ഉണ്ടായില്ല.
ഡിവൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ കൂടുതല്‍ നടപടി ഉണ്ടാകില്ല. കര്‍ശന നടപടി ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലും, പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തലുകള്‍ ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയിലും സിസിയില്‍ ചര്‍ച്ച ഉണ്ടായില്ല. ആറ് മാസത്തേക്ക് ശശിയെ സസ്പെന്‍റ് ചെയ്ത നടപടി സിസി ശരിവെച്ചു.
പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ നേതാവായ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണ കമ്മിഷനെ വെയ്ക്കുകയും റിപ്പോര്‍ട്ടിന്മേല്‍ ശശിയെ ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ശശിക്കെതിരായ ഈ നടപടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ പരാതിയും കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ പാര്‍ട്ടി ഭരണഘടനപ്രകാരമുള്ള അച്ചടക്ക നടപടികളില്‍ പുറത്താക്കല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ ഏറ്റവും കടുത്ത നടപടിയാണ് സസ്പെന്‍ഷന്‍ എന്നതിനാല്‍ സംസ്ഥാന ഘടകത്തിന്റെ തീരുമാനം കൂടുതല്‍ ചര്‍ച്ച കൂടാതെ കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ശശിക്കെതിരെ കൂടുതല്‍ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ കത്തിന്‍മേലും ചര്‍ച്ചയുണ്ടായില്ല.
ലൈംഗികാതിക്രമത്തിന് ആരോപണ വിധേയനായ പി.കെ ശശി എം.എൽ.എയുടെ കാര്യത്തിൽ സ്ത്രീപക്ഷ നിലപാട് സ്വീകരിക്കണമെന്നായിരുന്നു വി.എസ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ആരോപണം നിലനിൽക്കവെ ശശിയെ പാർട്ടി ജാഥാ ക്യാപ്റ്റനാക്കിയതിലും സസ്പെൻഷന് ശേഷവും ശശിക്കൊപ്പം പാർട്ടി നേതാക്കൾ വേദി പങ്കിട്ടതും ഉന്നയിച്ച് സംസ്ഥാന നേതൃത്വത്തെയും പരോക്ഷമായി കുറ്റപ്പെടുത്തുന്നതായിരുന്നു വി.എസിന്റെ കത്ത്.
Adjust Story Font
16