നിലക്കല്‍ ഗോശാലയുടെ പ്രവർത്തനം വിപുലീകരിക്കും
ശബരിമലയിലെ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടകർ വഴിപാടായി നൽകുന്ന കാലികളെ പാർപ്പിക്കുന്നത് നിലയ്ക്കൽ ഗോശാലയിലാണ്.

നിലക്കൽ ഗോശാലയുടെ പ്രവർത്തനം വിപുലീകരിക്കാനൊരുങ്ങി അധികൃതർ. മണ്ഡലകാലം കഴിഞ്ഞാലുടൻ പുതിയ പദ്ധതികൾ നടപ്പിലാക്കാനാണ് തീരുമാനം. വ്യാപാരാടിസ്ഥാനത്തിൽ ഭസ്മം നിർമ്മിക്കാനും പദ്ധതിയുണ്ട്.
ശബരിമലയിലെ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടകർ വഴിപാടായി നൽകുന്ന കാലികളെ പാർപ്പിക്കുന്നത് നിലയ്ക്കൽ ഗോശാലയിലാണ്. കഴിഞ്ഞ വർഷങ്ങളിൽ പട്ടിണി കാരണം പശുക്കൾ ചത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ കാലികളുടെ സംരക്ഷണത്തിന് കാര്യക്ഷമമായ നടപടികളാണ് ദേവസ്വം അധികൃതർ സ്വീകരിക്കുന്നത്. തീറ്റ ഉൾപ്പടെയുള്ള പരിചരണ കാര്യങ്ങൾക്ക് സായ് സേവാ സമിതിയുടെ സഹായവുമുണ്ട്. ചാണകത്തിൽ നിന്ന് വ്യാപാര അടിസ്ഥാനത്തിൽ ഭസ്മം നിർമിക്കുന്നത് ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾക്കും പദ്ധതിയുണ്ട്.
നിലവിൽ 40 കാലികളും 8 ആടുകളുമാണ് ഗോശാലയിലുള്ളത്. ദേവസ്വം ബോർഡിന്റെ അനുമതി ലഭിച്ചാൽ പ്രായം ചെന്ന പശുക്കളെ മറ്റ് തൊഴുത്തുകളിലേക്ക് മാറ്റും. മകരവിളക്ക് കഴിഞ്ഞാൽ ഇതിനുള്ള നടപടികൾ ആരംഭിക്കാനാണ് തീരുമാനം.
Adjust Story Font
16

