ശബരിമല വിഷയത്തില്‍ പൊലീസിനെതിരെ വി.എസ്
എന്നാല്‍ ശബരിമലയിലുണ്ടായ പൊലീസ് നടപടികളെ ന്യായീകരിച്ച് മന്ത്രി കെ.കെ ശൈലജ രംഗത്ത് വന്നു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പൊലീസിനെതിരെ വി.എസ് അച്യുതാനന്ദന്‍. പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പോലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്ന് വി.എസ് കുറ്റപ്പെടുത്തി. മലയിൽ എത്തുന്ന യുവതികളെ ആക്ടിവിസ്റ്റുകൾ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് സി.പി.എം നേതാവ് സതീദേവിയും അഭിപ്രായപ്പെട്ടു. എന്നാല്‍ ശബരിമലയിലുണ്ടായ പൊലീസ് നടപടികളെ ന്യായീകരിച്ച് മന്ത്രി കെ.കെ ശൈലജ രംഗത്ത് വന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യമാണ് വി.എസ് അച്യുതാനന്ദന്‍ മുന്നോട്ടു വെച്ചത്. ഇത്തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമ്പോള്‍ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പോലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്നും വി.എസ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
ശബരിമലയിൽ എത്തുന്ന യുവതികളെ ആക്ടിവിസ്റ്റുകൾ എന്ന് വിളിച്ച ദേവസ്വം മന്ത്രിയുടെ നിലപാടിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവ് സതീദേവിയും രംഗത്ത് വന്നു. പുറത്ത് നിന്നൊരാൾക്ക് ഭക്തി അളക്കാനാവില്ലെന്ന് സതീദേവി പറഞ്ഞു.
എന്നാല്‍ പൊലീസിനെ ന്യായീകരിച്ച് മന്ത്രി കെ.കെ ശൈലജ രംഗത്ത് വന്നു. കൂട്ടമരണം ഒഴിവാക്കാനാണ് യുവതികളെ ശബരിമലയില്‍ നിന്ന് തിരികെ അയച്ചതെന്ന് മന്ത്രി വ്യക്തമാക്കി.
Adjust Story Font
16

