ശബരിമല ദര്‍ശനത്തിന് സൗകര്യമൊരുക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ യുവതികള്‍ നിരാഹാരം അവസാനിപ്പിച്ചു
ശബരിമലയില്‍ ഇന്നലെ തിരിച്ചിറക്കിയ യുവതികളെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശബരിമലയില്‍ ഇന്നലെ തിരിച്ചിറക്കിയ യുവതികളെ പൊലീസ് അന്യായമായി കസ്റ്റഡിയില്‍ വച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് യുവതികള്‍ ആരംഭിച്ച നിരാഹാരം ശബരിമല ദര്‍ശനത്തിന് സമയം നല്‍കാമെന്ന പൊലീസ് ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു. ദര്‍ശനം തടയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയതായി ബന്ധുക്കള്‍ വെളിപ്പെടുത്തി.

ഇന്നലെ വൈകീട്ട് മൂന്ന് മണി മുതൽ കനകദുർഗയും ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിലാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നിട്ടും ഇവരെ അന്യായമായാണ് പൊലീസ് കസ്റ്റഡിയിൽ വെച്ചതെന്ന ആരോപണവുമായി ബിന്ദുവിന്റെ ഭർത്താവ് രംഗത്തെത്തി. കുട്ടികളോട് പോലും സംസാരിക്കാന്‍ സാധിച്ചില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.
ശബരിമല സന്ദര്‍ശനം ഒഴിവാക്കണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. എന്നാല്‍ ഇതിന് യുവതികള്‍ വഴങ്ങിയില്ല. ഇതോടെ പൊലീസ് ഡിസ്ചാര്‍ജ് തടഞ്ഞു. ഉച്ചയോടെ യുവതികള്‍ നിരാഹാര സമരം പ്രഖ്യാപിച്ചു. കാര്യമായ അസുഖമില്ലെന്നും പൊലീസ് പറഞ്ഞാല്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ തയ്യാറാണെന്നും മെഡിക്കല്‍ കോളജ് അധികൃതരും വ്യക്തമാക്കി.
ഇതോടെ വെട്ടിലായ പൊലീസ് യുവതികളെ വിട്ടയക്കാന്‍ നിര്‍ബന്ധിതമായി. പൊലീസ് ഉന്നതതലങ്ങളില്‍ ചര്‍ച്ച നടത്തിയാണ് വിട്ടയക്കാന്‍ തീരുമാനിച്ചത്. തത്കാലം പൊലീസിനെ വിശ്വസിക്കുകയാണെന്ന് യുവതികളും പറഞ്ഞു.
Adjust Story Font
16

