Quantcast

ശബരിമല: തലസ്ഥാനത്ത് തെരുവുയുദ്ധം

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ച വാർത്ത വന്നയുടനെയാണ് ബി.ജെ.പി സംഘ്പരിവാർ പ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലേക്ക് സംഘടിച്ചെത്തിയത്

MediaOne Logo

Web Desk

  • Published:

    2 Jan 2019 2:59 PM GMT

ശബരിമല: തലസ്ഥാനത്ത് തെരുവുയുദ്ധം
X

സംസ്ഥാനത്തുണ്ടായ സംഘർഷത്തിൽ ഏറ്റവും ഭയാനകമായ അന്തരീക്ഷമായിരുന്നു തിരുവനന്തപുരത്ത്. സെക്രട്ടറിയേറ്റിന് മുന്നിൽ സംഘ് പരിവാർ പ്രവർത്തകരും സി.പി.എം പ്രവർത്തകരും നേർക്കുനേരെ നിന്നത് തലസ്ഥാനത്തെ മണിക്കൂറുകൾ മുൾമുനയിൽ നിർത്തി. ജലപീരങ്കിയും ഗ്രനേഡ് പ്രയോഗവും നടത്തിയിട്ടും സംഘർഷത്തിന് അയവു വന്നില്ല. നേതാക്കൾ എത്തി സി.പി.എം പ്രവർത്തകരെ പിരിച്ചു വിട്ട ശേഷമാണ് സംഘർഷം അയഞ്ഞത്.

യുവതികൾ ശബരിമലയിൽ ദർശനം നടത്തിയെന്ന കാര്യം മുഖ്യമന്ത്രി സ്ഥിരീകരിച്ച വാർത്ത വന്നയുടനെയാണ് ബി.ജെ.പി സംഘ്പരിവാർ പ്രവർത്തകർ സെക്രട്ടറിയേറ്റ് നടയിലേക്ക് സംഘടിച്ചെത്തിയത്. ഇവര്‍ ആദ്യം മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യറ്റം നടത്തി മീഡിയമൺ കാമറമാൻ രാതേഷ് വടകര, കൈരളി ടിവി കാമറ പെഴ്സൺ ഷിജില എന്നിവര ആക്രമിക്കുകയും കാമറ വലിച്ചെറിയുകയും ചെയ്തു. പിന്നീടങ്ങോട്ട് സെക്രട്ടറിയേറ്റ് നട സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. 12 മണിയോടെ സി.പി.എം പ്രവർത്തകരും സംഘടിച്ചതോടെ പരസ്പരം പോർവിളി തുടങ്ങി. അടുത്തുള്ള ഫ്ലെക്സ് ബോർഡുകൾ തകർത്ത് മരക്കഷണങ്ങളും കല്ലും കുപ്പിയും എടുത്ത് സംഘ് പരിവാർ സംഘം സി.പി.എം പ്രവർത്തകർ തമ്പടിച്ച സംയുക്ത ട്രേഡ് യൂണിയൻ ഓഫീസിന് നേരെ എറിഞ്ഞു. ഇതോടെ പ്രശ്നം സങ്കീർണമായി ഇരുകൂട്ടരും നേർക്കുനേറെത്തി കൊല വിളി തുടങ്ങി. പൊലീസ് എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ സി.പി.എമ്മും കല്ലേറാരംഭിച്ചു. ഇതോടെ പൊലീസും ആയുധമെടുത്തു. ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു.

ഗ്രനേഡാക്രമത്തിൽ ബി.ജെ.പി നേതാക്കൾക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായെന്ന് പരാതി ഉയർന്നതോടെ പ്രശ്നം വീണ്ടും കൈവിടുന്ന സ്ഥിതിയായി. ഇതിനിടയിൽ സി.പി.എം പ്രവർത്തകരെ പൊലീസ് വിരട്ടിയോടിച്ചങ്കിലും അവർ പിരിഞ്ഞു പോയില്ല. ഇതോടെ റോഡ് പൊലീസ് നിയന്ത്രണത്തിലായി. ഗതാഗതം സ്തംഭിച്ചു. കടകളും ഓഫീസുകളും അടച്ചു. ഒടുവിൽ സിറ്റി പൊലീസ് കമ്മീഷണറെത്തി ഇരു കൂട്ടരുമായി സംസാരിച്ചു. മുൻ എം.എൽ.എ വി ശിവൻകുട്ടി സി.പി.എം പ്രവർത്തകരെ ശാന്തരാക്കിയ ശേഷമാണ് അവർ പിരിഞ്ഞുപോയത്. ഇതോടെ സംഘർഷം അയയുകയായിരുന്നു.

TAGS :

Next Story