പത്തനംതിട്ടയിലെ അക്രമ സംഭവങ്ങള്‍: 110 പേര്‍ അറസ്റ്റില്‍; അടൂരിൽ 3 ദിവസത്തേക്ക് നിരോധനാജ്ഞ
മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
പത്തനംതിട്ട ജില്ലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 110 പേര്‍ അറസ്റ്റില്‍. 76 കേസുകൾ രജിസ്റ്റർ ചെയ്തു. 204 പേര്‍ കരുതല്‍ തടങ്കലിലാണ്. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അടൂരില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്.
ബി.ജെ.പി-സി.പി.എം സംഘർഷം നിലനിൽക്കുന്ന അടൂരിൽ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മേഖലയിൽ അമ്പതിൽ പരം വീടുകൾ ആക്രമിക്കപ്പെടുകയും മൂന്നിടങ്ങളിലായി പെട്രോൾ ബോംബ് ആക്രമണങ്ങൾ ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
അടൂർ കൊടുമൺ പന്തളം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. 2 ദിവസമായി തുടരുന്ന ബി.ജെ.പി-സി.പി.എം സംഘർഷത്തിൽ 50 ൽ അധികം വീടുകൾ ആക്രമിക്കപ്പെട്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും അടിച്ചു തകർക്കപ്പെട്ടു. ഇരുപക്ഷത്തെയും നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. അടൂർ ടൗണിൽ ഒരു മൊബൈൽ കടയ്ക്ക് നേരെയും സി.പി.എം ഏരിയ കമ്മിറ്റി അംഗം രവീന്ദ്രന്റെ വീടിന് നേരെയും ബോംബാക്രമണം ഉണ്ടായി.
കർമ സമിതി പ്രവർത്തകന്റെ മരണത്തെ തുടർന്ന് പന്തളത്തും സംഘർഷം തുടരുകയാണ്. പത്തിൽ പരം വീടുകളും നിരവധി സ്ഥാപനങ്ങളും പാർട്ടി ഓഫീസുകളും ആക്രമിക്കപ്പെട്ടു. പൊലീസ് വിവിധ ഇടങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും അംഗബലത്തിലും സംവിധാനങ്ങളിലുമുള്ള കുറവ് പ്രതിസന്ധിയായിട്ടുണ്ട്.
Adjust Story Font
16