കേസുകളും അറസ്റ്റും വിനയായി; സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ നിന്നും കര്‍മ സമിതി പിന്മാറി
ഹർത്താലും അനുബന്ധ പ്രതിഷേധങ്ങളിലും വ്യാപക അറസ്റ്റ് നടന്ന സാഹചര്യത്തിൽ ഉപരോധത്തിന്റെ പേരിലും നടപടിയുണ്ടാകുമെന്ന് സംഘ് പരിവാർ പ്രതീക്ഷിക്കുന്നു

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരി മല കർമസമിതി നടത്താനിരുന്ന സെക്രട്ടേറിയേറ്റ് ഉപരോധത്തിൽ നിന്ന് പിൻമാറി. വ്യാപക അറസ്റ്റും കേസുകളും വന്ന സാഹചര്യത്തിലാണ് പിൻമാറ്റം. ഉപരോധത്തിന് പകരം അയ്യപ്പഭക്ത സംഗമം നടത്താനാണ് തീരുമാനം.
ശബരിമല യുവതി പ്രവേശനം ഉയർത്തി സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു സെക്രട്ടറിയേറ്റ് ഉപരോധം തീരുമാനിച്ചത്. ഒരു ലക്ഷം പേരെ പങ്കെടുപ്പിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹർത്താലും അനുബന്ധ പ്രതിഷേധങ്ങളിലും വ്യാപക അറസ്റ്റ് നടന്ന സാഹചര്യത്തിൽ ഉപരോധത്തിന്റെ പേരിലും നടപടിയുണ്ടാകുമെന്ന് സംഘ് പരിവാർ പ്രതീക്ഷിക്കുന്നു. അത്തരം സാഹചര്യം ഒഴിവാക്കണമെന്ന് ആർ.എസ്.എസ് നിർദ്ദേശിക്കുകയും ചെയ്തു. അതോടെ ഉപരോധം ഉപേക്ഷിക്കുകയായിരുന്നു. പകരം അമൃതാനന്ദമയി അടക്കം പങ്കെടുപ്പിച്ച് അയ്യപ്പ ഭക്തസംഗമം സംഘടിപ്പിക്കും. 20ാം തീയതി വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടി.
യുവതി പ്രവേശന പ്രശ്നത്തിലെ പുനപരിശോധ ഹരജി പരിഗണിക്കുന്ന 22 വരെ പ്രതിഷേധം നിലനിർത്താനാണ് സംഘ് പരിവാർ സംഘടനകളുടെ തീരുമാനം.
Adjust Story Font
16

