Quantcast

യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ നാളെ തുടങ്ങും

മുസ്‍ലിം ലീഗും കേരള കോൺഗ്രസും അധിക സീറ്റ് വാദം ഉയർത്തിയ സാഹചര്യത്തിൽ ചർച്ചകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്

MediaOne Logo

Web Desk

  • Published:

    17 Feb 2019 11:34 AM IST

യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾ നാളെ തുടങ്ങും
X

യു.ഡി.എഫിലെ സീറ്റ് വിഭജന ചർച്ചകൾക്ക് നാളെ തുടക്കമാകും. യു.ഡി.എഫ് നേതാക്കൾ നാളെ തിരുവനന്തപുരത്ത് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. മുസ്‍ലിം ലീഗും കേരള കോൺഗ്രസും അധിക സീറ്റ് വാദം ഉയർത്തിയ സാഹചര്യത്തിൽ ചർച്ചകൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്

ഒറ്റ ദിവസം കൊണ്ട് ഉഭയകക്ഷി ചർച്ചകൾ നടത്തി സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. നാളെ രാവിലെ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ലീഗുമായാണ് ആദ്യ ചർച്ച. കേരള കോൺഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങൾ, സി.എം.പി ഉൾപ്പെടെ എല്ലാ കക്ഷികളുമായും ചർച്ച നടത്തും. മൂന്നാമതൊരു സീറ്റ് ആവശ്യപ്പെടുന്ന ലീഗുമായും രണ്ടാം സീറ്റ് നോട്ടമിടുന്ന കേരളാ കോൺഗ്രസുമായുമുള്ള ചർച്ചകൾക്കാണ് പ്രാധാന്യം. അധിക സീറ്റ് എന്ന വാദത്തിൽ ഉറച്ചു നിൽക്കും എന്നാണ് ലീഗിന്‍റെ ഇതുവരെയുള്ള നിലപാട്. കേരള കോൺഗ്രസും രണ്ടാമത്തെ സീറ്റ് എന്ന ആവശ്യം ഉന്നയിക്കുമെന്ന് ആവർത്തിച്ചിട്ടുണ്ട്.

എന്നാൽ ഘടകകക്ഷികൾക്ക് അധിക സീറ്റ് നൽകാൻ കഴിയുന്ന സാഹചര്യമല്ല എന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ഈ സാഹചര്യം ചർച്ചകളിലൂടെ ഘടകകക്ഷികളെ ബോധ്യപ്പെടുത്താൻ കഴിയുമെന്നും യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നു. ലീഗോ കേരള കോൺഗ്രസോ അധിക സീറ്റെന്ന വാദത്തിൽ ഉറച്ചുനിന്നാൽ യു.ഡി.എഫിന്റെ സീറ്റ് വിഭജന ചർച്ചകൾ പിന്നെയും നീളും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും.

TAGS :

Next Story