ലോക്സഭ തെരഞ്ഞെടുപ്പ്: സി.പി.ഐ സ്ഥാനാര്‍ത്ഥി പട്ടികയായി
തിരുവനന്തപുരത്ത് സി.ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശ്ശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടിൽ പി.പി സുനീറും സ്ഥാനാര്‍ത്ഥികളാകും

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സി.പി.ഐയുടെ നാല് സ്ഥാനാർഥികളെ തീരുമാനിച്ചു. തിരുവനന്തപുരത്ത് സി.ദിവാകരനും മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാറും തൃശൂരില്‍ രാജാജി മാത്യു തോമസും വയനാട്ടിൽ പി.പി സുനീറും സ്ഥാനാര്‍ത്ഥികളാകും. സി.പി.ഐയുടെ ഏക സിറ്റിങ് എം.പി സി.എൻ ജയദേവനെ ഒഴിവാക്കി.
തിരുവനന്തപുരം മണ്ഡലത്തിലേക്ക് ജില്ലാ കൌണ്‍സില്‍ തയ്യാറാക്കിയ പട്ടികയില്‍ പ്രഥമ പരിഗണന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനായിരുന്നെങ്കില്‍ മത്സരിക്കാനില്ലെന്ന നിലപാട് യോഗത്തില്‍ തന്നെ കാനം വ്യക്തമാക്കി. സെക്രട്ടറിയെന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ ഭാരിച്ച ഉത്തരവാദിത്തമുണ്ടെന്ന് സംസ്ഥാന നിര്‍വാഹകസമിതി യോഗത്തില്‍ അറിയിച്ചു. തുടര്‍ന്നാണ് നെടുമങ്ങാട് എം.എല്‍.എ സി. ദിവാകരന്‍റെ പേര് കൌണ്‍സില്‍ അംഗീകരിച്ചത്. കഴിഞ്ഞ കുറേ നാളുകളായി സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നെങ്കിലും ദിവാകരന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ആരും എതിരഭിപ്രായം പ്രകടിപ്പിച്ചില്ല.
മാവേലിക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിക്ക് ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലാ കമ്മിറ്റികളിൽ നിന്നുള്ള സാധ്യതാ പട്ടികയാണ് പരിഗണിച്ചത്. മൂന്നിടത്ത് നിന്നും ഒരു പോലെ വന്ന പേരെന്ന നിലയിലാണ് ചിറ്റയം ഗോപകുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. നിലവിലെ എം.പി സി.എൻ ജയദേവന് സീറ്റ് നിഷേധിച്ചാണ് രാജാജി മാത്യു തോമസിനെ സ്ഥാനാര്‍ത്ഥിയായി തൃശൂരില്‍ തീരുമാനിച്ചത്. പട്ടികയിൽ രണ്ടാമത്തെ പേരായി മുൻമന്ത്രി കെ.പി രാജേന്ദ്രനുണ്ടായിരുന്നെങ്കിലും അവസാനവട്ട ചര്‍ച്ചയിൽ രാജാജി മാത്യു തോമസിന് നറുക്ക് വീഴുകയായിരുന്നു. താനാണ് രാജാജിയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് സി.എന്‍ ജയദേവന്‍ പ്രതികരിച്ചു.
വയനാട് മണ്ഡലം മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ കൂടി ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് പി.പി സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയത്. 7, 8 തീയതികളില്‍ നടക്കുന്ന ദേശീയ നേതൃയോഗത്തിലായിരിക്കും സ്ഥാനാര്‍ത്ഥി പട്ടിക അംഗീകരിക്കുക. എന്നാല്‍ ഇത്തവണയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യമില്ല.
Adjust Story Font
16

