‘എത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ?’ സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശവുമായി ഷാഫി പറമ്പില്‍
രമ്യ ഹരിദാസിനെതിരായ ആക്രമണം ആസൂത്രിതമാണെന്നും നിലവിലെ സ്ഥാനാര്‍ഥി പോലും അതിനെ പിന്തുണക്കുന്ന അവസ്ഥയാണെന്നും ഷാഫി പറമ്പില്‍.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ വിജയരാഘവന്റെ അശ്ലീല പരാമര്‍ശത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. ‘നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ?’ എന്നാണ് സി.പി.എമ്മിനെതിരെ ഷാഫി പറമ്പിലിന്റെ രൂക്ഷ വിമര്‍ശം. രമ്യ ഹരിദാസിനെതിരായ ആക്രമണം ആസൂത്രിതമാണെന്നും നിലവിലെ സ്ഥാനാര്‍ഥി പോലും അതിനെ പിന്തുണക്കുന്ന അവസ്ഥയാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ മുസ്‍ലിം ലീഗുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തിനിടെയായിരുന്നു വിജരാഘവന്റെ അധിക്ഷേപം. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നു. എന്തിനാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പ്രചരണത്തിന് മുമ്പ് തങ്ങളെ കാണാന്‍ എത്തുന്നതെന്ന് വിജയരാഘവന്‍ പ്രസംഗത്തിനിടെ ചോദിച്ചു. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പാണക്കാട് തങ്ങളെ തറവാട്ടിലെത്തി കണ്ടു. അതിന് ശേഷം ആ പെണ്‍കുട്ടി പി.കെ കുഞ്ഞാലിക്കുട്ടിയെ വീട്ടില്‍ പോയി കണ്ടു. അതിന് ശേഷം ആ കുട്ടിയുടെ അവസ്ഥ എന്താണെന്ന് അറിയില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമാര്‍ശം.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:
നിങ്ങളെത്ര മതില് കെട്ടിയാലും മറച്ച് പിടിച്ചാലും ഉള്ളിലുള്ളത് പുറത്ത് വരാതിരിക്കോ? അഭിനവ നവോത്ഥാന ശിങ്കത്തിന് നട്ടെല്ലുണ്ടോ പരാജയരാഘവനെതിരെ കേസെടുത്ത് ഉള്ളിൽ തള്ളി കൺവീനർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ.
ദീപേച്ചിയും മീരേച്ചിയും ഇതൊക്കെ കണ്ടോ എന്തോ?
മതില് കെട്ടിയ 50 കോടിക്ക് വല്ല പൂത്തിരിയും വാങ്ങി കത്തിച്ചിരുന്നുവെങ്കിൽ ജനങ്ങൾക്ക് കാണാനെങ്കിലും ഒരു രസമായിരുന്നു. ഇതിപ്പോ..
#രമ്യജയിക്കും
Adjust Story Font
16