1750 കോടിയുടെ വികസനം നടത്തിയെന്ന് ഇന്നസെന്റ്; ഇല്ലെന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍
എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്
ചാലക്കുടി മണ്ഡലത്തില്‍ 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന സിറ്റിങ് എം.പി ഇന്നസെന്റിന്റെ അവകാശവാദത്തിനെതിരെ യു.ഡി.എഫ് എം.എല്‍.എമാര്‍. എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി വഴി നടപ്പിലാക്കാന്‍ വിഭാവനം ചെയ്ത പദ്ധതികളാണ് ഇടതുപക്ഷ സ്ഥാനാര്‍ഥി വികസന രേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് യു.ഡി.എഫ് ആരോപണം. അങ്കമാലി ബൈപ്പാസ്, പെരുമ്പാവൂർ ബൈപ്പാസ്, സീപോർട്ട്-എയർപോർട്ട് റോഡ് അതിരപ്പിള്ളി കുടിവെള്ള പദ്ധതി എന്നിവയെല്ലാം കിഫ്ബി പദ്ധതികളാണ്. ഇതില്‍ എം.പിക്ക് അവകാശവാദം ഉന്നയിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ എം.പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് യു.ഡി.എഫ് ആരോപണം.
ശബരിപാത നാല് മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്ന പദ്ധതിയാണ്. ഇതിനായി ബജറ്റില്‍ വിലയിരുത്തിയ 527 കോടിയുടെ പിതൃത്വം ഏറ്റെടുക്കാനും എം.പി ശ്രമിക്കുകയാണ്. ഇടത്പക്ഷ സ്ഥാനാര്‍ഥി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും യു.ഡി.എഫ് വ്യക്തമാക്കി.
Adjust Story Font
16