മാവേലിക്കരയില്‍ പ്രതീക്ഷയോടെ ഇരുമുന്നണികള്‍
പോളിംഗിലുണ്ടായ വർധനവിൽ മാവേലിക്കരയില്‍ യു.ഡി.എഫും എൽ.ഡി.എഫും പ്രതീക്ഷയിലാണ്.
പോളിംഗിലുണ്ടായ വർധനവിൽ മാവേലിക്കരയില്‍ യു.ഡി.എഫും എൽ.ഡി.എഫും പ്രതീക്ഷയിലാണ്. സീറ്റ് നിലനിര്‍ത്താനാകുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. 74.07 ശതമാനമാണ് മാവേലിക്കരയിലെ പോളിംഗ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 71.56 ശതമാനമായിരുന്നു മാവേലിക്കരയിലെ പോളിംഗ്. ഇതിൽ നിന്ന് വലിയൊരു വ്യത്യാസം ഇത്തവണ സംഭവിച്ചതിൽ മുന്നണികളിൽ പ്രതീക്ഷപോലെ തന്നെ ചില്ലറ ആശങ്കകളും ഉണ്ട്. ഇത്തവണ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം എഴുപത് കടന്നിട്ടുണ്ട്. എൽ.ഡി.എഫ് ഭൂരിപക്ഷം ലക്ഷ്യം വക്കുന്ന കൊട്ടാരക്കര, കുന്നത്തൂർ, മാവേലിക്കര, പത്തനാപുരം, കുട്ടനാട് മണ്ഡലങ്ങളിൽ വലിയ പോളിംഗാണ് നടന്നിട്ടുള്ളത്. യു.ഡി.എഫ് ലക്ഷ്യം വക്കുന്ന ചങ്ങനാശ്ശേരി, ചെങ്ങന്നൂർ മണ്ഡലങ്ങളിൽ പ്രതീക്ഷിച്ച വർധനവ് രേഖപ്പെടുത്തിയിട്ടില്ല.
ഇടത് കോട്ടകളിൽ പോളിംഗ് വർധിച്ചത് തങ്ങൾക്കനുകൂലമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. എന്നാൽ തങ്ങളുടെ പ്രവർത്തനഫലമുണ്ടായ വർധനവാണെന്നാണ് ഇടതു മുന്നണിയുടെ കണക്കൂ കൂട്ടൽ. ചങ്ങനാശ്ശേരി ചെങ്ങന്നൂർ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണയും പോളിംഗ് ശതമാനം കുറഞ്ഞിരുന്നുവെന്നും ആശങ്കക്ക് അടിസ്ഥാനമില്ലെന്നുമാണ് യു.ഡി.എഫ് വാദം. എന്നാൽ ഇടതു മുന്നണിയുടെ ഭാഗമായ ബാലകൃഷ്ണപിള്ളയുടെ സ്വാധീനം ഗുണം ചെയ്യുമെന്നും അതുവഴി എൻ.എസ്.എസ് വോട്ടിൽ വിള്ളൽ വീണിട്ടുണ്ടെന്നും എൽ.ഡി.എഫ് കരുതുന്നു. എന്നാൽ ന്യൂനപക്ഷ ഏകീകരണം വഴി ലഭിക്കുന്നവോട്ടിലാണ് യു.ഡി.എഫിന്റെ മറ്റൊരു പ്രതീക്ഷ. ബി.ജെ.പിക്ക് സ്വാധീനമുള്ള ചില ബൂത്തുകളിൽ വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ ഇരുമുന്നണികളിലും ആശങ്കയുണ്ടെന്നാണ് കരുതുന്നത്. എൻ.ഡി.എ കാര്യമായ വോട്ട് വർധനയുണ്ടാക്കിയാൽ അതിനെ ആശ്രയിച്ച് ഫലത്തിന്റെ ഗതിയെ ബാധിക്കുമെന്നും ഇരു മുന്നണികളും ആശങ്കപ്പെടുന്നുണ്ട്.
Adjust Story Font
16