Quantcast

കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ ശിപാര്‍ശ തള്ളി

കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    6 May 2019 1:31 PM GMT

കള്ളവോട്ട് ചെയ്ത പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മീണയുടെ ശിപാര്‍ശ തള്ളി
X

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം എന്‍.പി സലീനയെ അയോഗ്യയാക്കണമെന്ന ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. കോടതി തടവുശിക്ഷ വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കുവാന്‍ കഴിയൂവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു. അതിനിടെ കാസർകോട്ടെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുത്ത പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കണമെന്ന് കാട്ടിയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മറുപടി നല്‍കി. പെരുമാറ്റ ദൂഷ്യം സംബന്ധിച്ചോ ആള്‍മാറാട്ടം സംബന്ധിച്ചോ ഉള്ള കുറ്റത്തിന് കോടതി തടവ് ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ഒരു പഞ്ചായത്ത് അംഗത്തെ അയോഗ്യനാക്കാന്‍ കഴിയൂ എന്നാണ് കമ്മീഷന്‍ മറുപടി നല്‍കിയത്. അതുകൊണ്ട് എന്‍പി സലീനയെ അയോഗ്യയാക്കാനുള്ള അപേക്ഷ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

അതിനിടെ ഇടുക്കി, കണ്ണൂര്‍ മണ്ഡലങ്ങളിലെ കള്ളവോട്ട് പരാതിയുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് നടന്നു. ഇടുക്കി ഉടുമ്പന്‍ചോലയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കള്ള വോട്ട് നടത്തിയെന്ന പരാതിയിൽ ആരോപണ വിധേയനില്‍ നിന്ന് മൊഴിയെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തളിപ്പറമ്പ് പാമ്പുരുത്തിയില്‍ ലീഗ് പ്രവര്‍ത്തകര്‍ കളളവോട്ട് ചെയ്തെന്ന പരാതിയില്‍ കലക്ടര്‍ ഇന്ന് തെളിവെടുപ്പ് നടത്തി. അതിനിടെ കാസർകോട്ടെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. റിപ്പോര്‍ട്ടിന്‍ മേലുള്ള നടപടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് തീരുമാനിക്കുക.

TAGS :

Next Story